പശ്ചിമേഷ്യയിൽ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ശ്രമം; ഗള്‍ഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാന സർവീസുകള്‍ നടത്തും
.
ഇറാൻ- ഇസ്രായേൽ സംഘർഷത്തിനിടെ കുടുങ്ങി കിടക്കുന്നവരെ നാട്ടിലെത്തിക്കാൻ ഗൾഫ് രാജ്യങ്ങളിലേക്ക് ഇന്ത്യ ഇന്ന് പ്രത്യേക വിമാന സർവീസുകൾ നടത്തും. 58 വിമാന സർവീസുകളാണ് നടത്തുന്നത്. പ്രതിസന്ധി വിലയിരുത്തുന്നതിനായി കേന്ദ്ര അന്തർ മന്ത്രാലയ സമിതി രൂപീകരിച്ചിട്ടുണ്ട്. എണ്ണ ഇറക്കുമതിയും സാമ്പത്തിക പ്രത്യാഘാതങ്ങളും അവലോകനം ചെയ്യുന്നതായിരിക്കും. കൂടുതൽ സർവീസ് നടത്തുന്നതും ആലോചനയിലുണ്ട്.

അതേസമയം, അബുദാബി ഫുജൈറയിൽ നിന്നുള്ള പ്രത്യേക ചാർട്ടേഡ് വിമാനം യാത്രക്കാരുമായി കൊച്ചിയിലെത്തി. പുലർച്ചെ 4.30നാണ് വിമാനം നെടുമ്പാശ്ശേരിയിൽ എത്തിയത്. വിമാനത്തിൽ കുട്ടികൾ ഉൾപ്പെടെ 186 യാത്രക്കാർ ഉണ്ടായിരുന്നു. അബുദാബിയിൽ കുടുങ്ങിയ നടി സ്വാസികയും കൊച്ചിയിൽ തിരിച്ചെത്തിയിട്ടുണ്ട്.

അതേസമയം യു എ ഈയിൽ നിന്നും മസ്ക്കറ്റിൽ നിന്നുമായി പ്രത്യേക വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇൻഡിഗോ സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകളാണ് പുനഃരാരംഭിച്ചത്. ഇതിന് പുറമെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 39 വിമാന സർവീസുകൾ റദ്ദാക്കി. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും പുറപ്പെടേണ്ട 49 വിമാനങ്ങളും റദ്ദാക്കി.




