അണികളിൽ ആവേശം പകർന്നു; ബാബ അലക്സാണ്ടർ മുസ്ലിം ലീഗിൽ ചേർന്നു
.
കൽപ്പറ്റ: ഗ്ലോബൽ ഗുഡ്വിൽ അംബാസഡറും വിദ്യഭ്യാസ പ്രവർത്തകനുമായ ബാബ അലക്സാണ്ടർ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പാർട്ടിയിൽ ചേർന്നു. വയനാട് മുട്ടിൽ യതീംഖാനാ എച്ച് ആർ ഡി സെൻ്ററിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയ ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങളിൽ നിന്നും ബാബ അലക്സാണ്ടർ മെമ്പർഷിപ്പ് സ്വീകരിച്ചു. അബ്ദുൾ വഹാബ് എം പി, പി. കെ കുഞ്ഞാലിക്കുട്ടി എംഎൽഎ, സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം, കെ എം ഷാജി എന്നിവർ സംബന്ധിച്ചു.

മതസൗഹാർദം ഊട്ടി ഉറപ്പിക്കാൻ നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള, ഇന്ത്യയുടെ മതേതര നിലപാടിനെ ഉയർത്തിപ്പിടിക്കുന്ന, ഇന്ത്യൻ ദേശീയതയിൽ അടിയുറച്ച സെക്കുലർ പാർട്ടിയിൽ അണിനിരക്കുക എന്നതിൽ അഭിമാനവും സന്തോഷവുമുണ്ടെന്ന് ബാബാ അലക്സാണ്ടർ മെമ്പർഷിപ്പ് സ്വീകരിച്ചതിന് ശേഷം പറഞ്ഞു. മതേതരത്വമാണ് ലീഗ് മുന്നോട്ട് വെക്കുന്ന വലിയ ആശയമെന്ന് ബാബ അലക്സാണ്ടറിനെ അഭിനന്ദിച്ച് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊല്ലം ജില്ലയിലെ വാളകം ആണ് ബാബ അലക്സാണ്ടറുടെ ജന്മസ്ഥലം.

ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്മെൻറ് കൗൺസിൽ (എൻസിഡിസി) സ്ഥാപക സെക്രട്ടറിയും നിലവിൽ അതിൻ്റെ മാസ്റ്റർ ട്രെയിനറുമാണ്. പ്രസിദ്ധമായ ബാബ ഈസി സ്പോക്കൺ ഇംഗ്ലീഷ് ട്രെയിനിങ് പ്രോഗ്രാം ആവിഷ്കരിച്ച് ഇംഗ്ലീഷ് ഭാഷാ പഠനം ലളിതവൽക്കരിച്ചു. ഈ മാതൃക പിന്തുടർന്ന് നിരവധി പഠന രീതി കേരളത്തിൽ പ്രചരിച്ചു. 2006 മുതൽ 2016 വരെ കോഴിക്കോട് കേന്ദ്രീകരിച്ചും തുടർന്ന് ഡൽഹി കേന്ദ്രീകരിച്ചും പ്രവർത്തിച്ചുവരികയാണ്. ഏറ്റവും കൂടുതൽ പഠിതാക്കളെ പങ്കെടുപ്പിച്ച് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നടത്തിയതിനുള്ള വേൾഡ് റെക്കോർഡ് ബാബ അലക്സാണ്ടറിന് ലഭിച്ചിട്ടുണ്ട്.



