വീണാ ജോർജിനെതിരായ പ്രതിഷേധം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചു; വി ശിവൻകുട്ടി
.
കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധം രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുവെന്ന് മന്ത്രി വി ശിവൻകുട്ടി. തീക്കട്ട കൊണ്ട് കെഎസ്‌യുക്കാർ തലചൊറിയുകയാണെന്നുള്ള ബോധം യൂത്ത് കോൺഗ്രസിനും കെഎസ്‌യുവിനും വേണം. പകരത്തിന് പകരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന നിലയിലേക്കുള്ള കാര്യങ്ങൾ ആലോചിക്കുന്നില്ല. ഒരു വനിതാ മന്ത്രിക്കെതിരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാഡം സോണിയാഗാന്ധിയ്ക്ക് നേരെയാണ് ഇത്തരം ഒരു ആക്രമണമെങ്കിൽ എങ്ങിനെയായിരിക്കും കോൺഗ്രസിലെ നേതാക്കൾ പ്രതികരിക്കുക എന്നത് കൂടി നേതാക്കൾ ആലോചിച്ചാൽ നല്ലതായിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.

മന്ത്രിക്ക് നേരെയുണ്ടായത് നിഷ്ഠൂരമായ കടന്നാക്രമണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. കേരളത്തിൻ്റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം. യൂത്ത് കോൺഗ്രസും കെ എസ് യുവും ആക്രമിക്കുകയാണ്. ഇന്ന് കേരളത്തിൽ ഉടനീളം പ്രതിഷേധിക്കും. അതി ശക്തമായ സമരങ്ങൾ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ട്രെയിൻ കയറാനായി മന്ത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു കെഎസ്‌യു പ്രതിഷേധവുമായി എത്തിയത്. മന്ത്രിയ്ക്ക് ചുറ്റും പ്രവർത്തകർ കൂടിയതോടെ പൊലീസ് പിടിച്ചുമാറ്റുകയായിരുന്നു. ആക്രമണത്തിൽ മന്ത്രിയുടെ കഴുത്തിനും കൈയ്ക്കും പരുക്കേറ്റിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയെ ആശുപത്രിയിലെത്തി നേരിൽ കണ്ടു. മന്ത്രിക്കെതിരായ ആക്രമണത്തിൽ വ്യാപക പ്രതിഷേധത്തിന് CPIM.




