ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ; വിവിധ വകുപ്പുകളുടെ അവലോകന യോഗം ഇന്ന് പമ്പയിൽ
.
ശബരിമലയിൽ തിരക്ക് സാധാരണ നിലയിൽ. നിലവിൽ 75000 പേർക്കാണ് ശബരിമലയിലേക്ക് പ്രവേശനം. തിരക്കനുസരിച്ച് സ്പോട്ട് ബുക്കിങ് 5000 ത്തിൽ നിന്നും ഉയർത്താൻ ഹൈക്കോടതി നിർദ്ദേശിച്ചു. ശബരിമലയിലെ സജ്ജീകരണങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി വി എൻ വാസവൻ സന്നിധാനത്തെത്തി. വിവിധ വകുപ്പ് മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ചു വിവിധ വകുപ്പുകളുടെ അവലോകന യോഗം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഇന്ന് രാവിലെ 10.30ന് പമ്പയിൽ നടക്കും.

കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകരുടെ എണ്ണം ഉയർന്നു. ഇതിൽ പുല്ലുമേട് സത്രം പാതയിലൂടെയാണ് കൂടുതൽ പേർ എത്തുന്നത്. 1246 പേർ വ്യാഴാഴ്ചയും 1040 പേർ വെള്ളിയാഴ്ചയും എത്തി. വണ്ടിപ്പെരിയാറിൽ സ്പോട്ട് ബുക്കിങ് സംവിധാനമുള്ളതാണ് ഇൗ പാത കൂടുതൽപേർ തെരഞ്ഞെടുക്കാൻ കാരണം. രാവിലെ 7.30 മുതലാണ് തീർത്ഥാടകരെ കടത്തിവിടുന്നത്. പകൽ ഒന്നു വരെയാണ് പ്രവേശനം. ഇവർ സന്നിധാനത്ത് എത്തിയെന്ന് എണ്ണമെടുത്ത് ഉറപ്പുവരുത്തും.

വന്യമൃഗങ്ങൾ റോഡിൽ ഇല്ലെന്നുറപ്പാക്കിയ ശേഷമാണ് കാനനപാതയിലൂടെ തീർത്ഥാടകരെ കടത്തിവിടുന്നത്. വനംവകുപ്പിന്റെ സായുധസംഘം സുരക്ഷയ്ക്കുണ്ട്. വന്യമൃഗ സാന്നിധ്യമുണ്ടായെങ്കിൽ മുന്നറിയിപ്പ് നൽകാനും അടിയന്തര വൈദ്യസഹായം നൽകാനും സംവിധാനമുണ്ട്.




