അസമിൽ പ്രളയത്തിന് ശമനമില്ല; മരിച്ചവരുടെ എണ്ണം 106 ആയി

അസമിൽ പ്രളയത്തിന് ശമനമില്ല. മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 106 ആയി. 24 ജില്ലകൾ പ്രളയ ദുരിതത്തിലാണ്. യുപിയിൽ പല മേഖലകളും പ്രളയ ഭീഷണിയിൽ ആണ്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മണ്ണിടിച്ചിലുണ്ടായുള്ള ഗതാഗത തടസ്സം തുടരുകയാണ്. അസം അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുകയാണ്. 24 ഓളം ജില്ലകളിൽ കനത്ത നാശനഷ്ടമുണ്ടായി. 14 ലക്ഷം ജനങ്ങൾ ഇപ്പോഴും ദുരിതത്തിലാണ്.

ദിവസം 7 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 106 ആയി ഉയർന്നു. അസമിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസിരംഗ ദേശീയ ഉദ്യാനത്തിൽ 174 ലധികം വന്യമൃഗങ്ങൾ ചത്തു. മേഘാലയയിലും മഴക്കെടുതി രൂക്ഷമാണ്. മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. യുപിയിൽ 65 പേരാണ് പ്രളയക്കെടുതിയിൽ മരിച്ചത്. വിവിധമേഖലകൾ പ്രളയ ഭീഷണിയിിലാണ്.
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും മണ്ണും പാറയുമിടിഞ്ഞുള്ള ഗതാഗത തടസ്സം തുടരുകയാണ്. ജമ്മു കശ്മീരിലെ ഉധംപൂരിൽ മഴയിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെട്ടു. ദില്ലിയിൽ പലയിടങ്ങളിലും പുലർച്ചെ മുതൽ കനത്ത മഴയാണ്. ചിലയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡ് – മെട്രോ ഗതാഗതത്തെ മഴ ബാധിച്ചു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.
