യുഡിഎഫ് എംപിമാരെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ല; മുഖ്യമന്ത്രി
കൊല്ലം: യുഡിഎഫ് എംപിമാരെക്കൊണ്ട് കേരളത്തിന് ഒരു പ്രയോജനവുമുണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവർ നിശ്ശബ്ദരാണ്. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോൾ പ്രതികരിക്കാനുള്ളത് രണ്ട് എൽഡിഎഫ് എംപിമാർ മാത്രമാണ്. യുഡിഎഫ് എംപിമാർ കേന്ദ്രസർക്കാരിനൊപ്പം നിൽക്കുന്ന കാഴ്ചയാണ്.

കേരളത്തിനുവേണ്ടി യോജിച്ച ശബ്ദം ഉയർത്താനും യുഡിഎഫ് എംപിമാർ ഒരുക്കമല്ല. കരുനാഗപ്പള്ളി, ചവറ, കുണ്ടറ, കൊല്ലം മണ്ഡലങ്ങളിൽ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫ് എംപിമാരുടെ എണ്ണം വർധിച്ചതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന് ജനങ്ങളും തിരിച്ചറിഞ്ഞു. അവർ നാടിന്റെ ആവശ്യത്തിനും വികാരത്തിനും ഒപ്പമല്ല.

കേരളം നശിക്കുന്നെങ്കിൽ നശിക്കട്ടെ എന്നാണ് അവർ ചിന്തിക്കുന്നത്. പ്രളയം, കോവിഡ് കാലത്തും കേരളത്തിന് അർഹമായ സഹായം കേന്ദ്രത്തിൽനിന്നു ചോദിച്ചുവാങ്ങാൻ യുഡിഎഫ് എംപിമാരെ കണ്ടില്ല. ഇതേ ചിന്തയാണ് സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനുമുള്ളത്. കേരളത്തിൽ പുതിയൊരു പദ്ധതിയും വേണ്ടെന്ന നിലപാടിലാണ് അവർ.

സർക്കാരിന് പ്രതിപക്ഷം പിന്തുണ നൽകുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ടെന്നതിന്റെ തെളിവാണ് നവകേരള സദസ്സിലെ വൻ ജനക്കൂട്ടം. അധികാരത്തിൽനിന്നു പിന്തള്ളപ്പെട്ടതു മുതൽ യുഡിഎഫ് നേതാക്കളുടെ ചിന്താഗതി ഈ വിധമാണ്. തങ്ങൾ അധികാരത്തിൽ ഇല്ലെങ്കിൽ പിന്നൊന്നും വേണ്ടെന്നാണ് അവർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

