സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം ഉടൻ
കോഴിക്കോട്: വനിതാ മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം ഉടൻ. ഒരാഴ്ചക്കകം നാലാം ജൂഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.

ദുരുദ്ദേശ്യത്തോടെ പെരുമാറിയിട്ടില്ലെന്നാണ് സുരേഷ് ഗോപി ചോദ്യംചെയ്യലിൽ പൊലീസിനോട് പറഞ്ഞത്. സിഐ പി കെ ജിജീഷ്, എസ്ഐ ബിനു മോഹനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മൊഴി പൂർണമായി ചിത്രീകരിച്ചിട്ടുണ്ട്. ഇതും പരാതിക്കാരിയുടെ മൊഴിയും വിശദമായി പരിശോധിച്ചശേഷമാണ് കുറ്റപത്രം തയ്യാറാക്കുക. സുരേഷ് ഗോപിയുടെ അറസ്റ്റ് ഉണ്ടാകില്ലെന്നാണ് സൂചന. ഭാവിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

തെളിവുകൾ നശിപ്പിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയും പൊലീസും ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, വസ്തുതകൾ സത്യസന്ധമായി വെളിപ്പെടുത്തണം, കേസിലേക്ക് രേഖകളും വസ്തുക്കളും ആവശ്യപ്പെട്ടാൽ ഹാജരാക്കണം തുടങ്ങിയ നിബന്ധനകളാണുള്ളത്. ഇത് ലംഘിച്ചാൽ എപ്പോൾ വേണമെങ്കിലും നോട്ടിസ് ഇല്ലാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ഒക്ടോബർ 27ന് വനിതാ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിനാണ് കേസ്.

