പൊൻകുന്നത്ത് ജീപ്പും ഓട്ടോയും കൂട്ടിയിച്ച് 3 മരണം. 2 പേർക്ക് ഗുരുതര പരിക്ക്
പൊൻകുന്നം: പാലാ – പൊൻകുന്നം റോഡിൽ കൊപ്രാക്കളം ജങ്ഷനിൽ ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിച്ച് ഓട്ടോയാത്രക്കാരായ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്ക്. തിടനാട് മഞ്ഞാങ്കൽ തുണ്ടത്തിൽ ആനന്ദ് (24), പള്ളിക്കത്തോട് അരുവിക്കുഴി സ്വദേശികളായ വിഷ്ണു, ശ്യാംലാൽ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന അരുവിക്കുഴി ഓലിക്കൽ അഭിജിത്ത് (23), അരീപ്പറമ്പ് കളത്തിൽ അഭിജിത്ത് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ ബുധൻ രാത്രി 10.30നായിരുന്നു അപകടം. പൊൻകുന്നത്തുനിന്ന് കൂരാലിഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിരെയെത്തിയ ജീപ്പ് ദിശതെറ്റി വന്ന് ഇടിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഓട്ടോയിലുണ്ടായിരുന്നവർ സ്വകാര്യബസ് ജീവനക്കാരാണ്. ഇളങ്ങുളം സ്വദേശിയുടേതാണ് അപകടത്തിനിടയാക്കിയ ജീപ്പ്. മൂന്നുപേരുടെയും മൃതദേഹങ്ങൾ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊൻകുന്നം പൊലീസ് സ്ഥലത്തെത്തി.

