കലാഭവൻ മണിയുടെ ഓർമകൾക്ക് 7 വയസ്
കലാഭവൻ മണിയുടെ ഓർമകൾക്ക് 7 വയസ്. 2016 മാർച്ച് 6 നായിരുന്നു മലയാളികളുടെ പ്രിയങ്കരനായ കലാഭവൻ മണിയുടെ അപ്രതീക്ഷിത വിയോഗം. ചാലക്കുടി നഗരത്തിലെ ഓട്ടോ ഡ്രൈവറില്‍ നിന്നും മിനിസ്ക്രീനിലെത്തിയ അദ്ദേഹം തൻ്റെ നാടന്‍ പാട്ടും അഭിനയ മികവും കൊണ്ട് മലയാളികൾക്ക് പ്രിയങ്കരനായ കലാകാരനായി. പ്രശസ്തിയുടെ കൊടുമുടിയിലേക്കെത്തുമ്പോഴും തൻ്റെ നാടിനെയും മണി ഹൃദയത്തോട് ചേർത്തു പിടിച്ചിരുന്നു.
തൃശൂർ ജില്ലയിലെ ചാലക്കുടി സ്വദേശിയായ മണിയുടെ കലാരംഗത്തേക്കുള്ള അരങ്ങേറ്റം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയായിരുന്നു. തെലുങ്ക്, കന്നട, തമിഴ്, മലയാളം ഭാഷകളിൽ ഇരുനൂറിൽ അധികം സിനിമകളിൽ ഹാസ്യതാരമായും സഹനടനായും നായകനായും വില്ലനായും അദ്ദേഹം വേഷമിട്ടു.

സല്ലാപം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളികൾക്കിടയിൽ ശ്രദ്ധേയനാകുന്നത്. പിന്നീട് നായക വേഷങ്ങളിലെത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങളിലൂടെ മണി പ്രേക്ഷകരുടെ പ്രിയതാരമായി മാറി. ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. തങ്ങളില്‍ ഒരാളാണെന്ന് ആസ്വാദകര്‍ക്ക് തോന്നുന്ന അഭിനേതാക്കളിൽ ഒരാളായിരുന്ന മണിച്ചേട്ടൻ മരിക്കാത്ത ഓർമകളുമായി ഇന്നും മലയാളികളുടെ മനസിൽ കുടികൊള്ളുന്നു.

