രണ്ടു വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു
ബാലുശ്ശേരി: വട്ടോളി ബസാറിൽ രണ്ടു വീടുകൾ കുത്തി തുറന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ചു. വള്ളിൽ പ്രഭാകരന്റെയും വള്ളിൽ ശ്രീജയുടേയും വീടുകളിലാണ് മോഷണം നടന്നത്. പ്രഭാകരന്റെ വീട്ടിൽ നിന്ന് 20,000 രൂപയും രണ്ടര പവനും ശ്രീജയുടെ വീട്ടിൽ നിന്ന് മൂന്നര പവനും 3000 രൂപയും മോഷണം പോയി..ഇരു വീട്ടുകാരും ജ്യേഷ്ഠസഹോദരന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാവിലെ വയനാട്ടിലേയ്ക്ക് പോയതായിരുന്നു.
വാതിൽ കുത്തി തുറന്നാണ് കള്ളൻ അകത്തു കടന്നത്. സഹോദരീ പുത്രി വീട്ടിൽ വന്നപ്പോഴാണ് വീട് കുത്തിതുറന്ന വിവരം അറിയുന്നത്. ബാലുശ്ശേരി പൊലീസിൽ പരാതി നല്കി. പൊലീസും വിരലടയാള വിദഗ്ദരും എത്തി പരിശോധന നടത്തി. ആഴ്ചകൾക്കു മുമ്പ് ബാലുശ്ശേരി മുതൽ എസ്റ്റേറ്റ് മുക്കുവരെ എട്ടോളം കടകളിലും മോഷണം നടന്നിരുന്നു. അതിനു മുമ്പ് ബാലുശ്ശേരിയിലെ മലഞ്ചരക്ക് കടയിലും, കൈരളി റോഡിലുള്ള വൈദ്യശാലയിലും മോഷണം നടന്നിരുന്നു. ഇവയ്ക്കൊന്നും യാതൊരു തെളിവും ലഭിച്ചില്ല.