ഭർത്താവിന്റെയും മുൻ കാമുകിയുടെയും കല്ല്യാണം നടത്തിക്കൊടുത്ത് ഭാര്യ
തിരുപ്പതി: ഭർത്താവിന്റെയും മുൻ കാമുകിയുടെയും കല്ല്യാണം നടത്തിക്കൊടുത്ത് ഭാര്യ. ഒരു തെലുങ്ക് സിനിമയ്‌ക്കുള്ള കഥപോലെ നാടകീയമായിരുന്നു കഴിഞ്ഞദിവസം തിരുപ്പതിയിൽ നടന്ന ഒരു വിവാഹം. ഭർത്താവിന്റെയും മുൻ കാമുകിയുടെയും വിവാഹം നടത്തിക്കൊടുത്ത വിമലയാണ് കഥയിലെ താരം. തിരുപ്പതി ജില്ലയിലെ അംബേദ്‌കർ നഗർ സ്വദേശി കല്ല്യാൺ ആണ് കഥാനായകൻ.
രണ്ട് വർഷം മുമ്പാണ് ടിക്‌ടോക് വഴി പരിചയപ്പെട്ട കല്ല്യാണും കടപ്പ ജില്ലയിൽ നിന്നുള്ള വിമലയും തമ്മിൽ വിവാഹിതരാകുന്നത്. വിവാഹത്തിന് മുമ്പ് മറ്റൊരു ടിക്‌ടോക്കറായ നിത്യശ്രീയുമായി കല്ല്യാണിന് പ്രണയമുണ്ടായിരുന്നു. ചില കാരണങ്ങളാൽ പിന്നീട് പിരിയുകയായിരുന്നു. കുറച്ചുദിവസം മുമ്പാണ് കല്ല്യാണിനെത്തേടി ഏറെ നാളുകൾക്കുശേഷം നിത്യശ്രീ അംബേദ്‌കർ നഗറിൽ എത്തുന്നത്.
തന്നെ വിവാഹം കഴിക്കണമെന്നും ഈ ഗ്രാമത്തിൽ തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇരുവരും തമ്മിലുണ്ടായിരുന്ന ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വിവാഹത്തിന് സമ്മതിക്കുകയായിരുന്നു. തങ്ങളുടെ വീട്ടിൽ ഒരുമിച്ച് താമസിക്കാനും സമ്മതിച്ചു. ബുധനാഴ്‌ച ഡക്കിളി ഗ്രാമത്തിലെ ക്ഷേത്രത്തിൽവച്ച് താലികെട്ടിയെങ്കിലും കല്ല്യാണത്തിന്റെ നിയമസാധുതയെക്കുറിച്ച് വ്യക്തത വന്നിട്ടില്ല.