ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്ന യുവാക്കള്‍ പൊലീസ് പിടിയിൽ
വടകര: വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്ന രണ്ടു പേരെ എടച്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഏറാമല ആദിയൂര്‍ കടവത്ത് മീത്തല്‍ വിജീഷ് (32), ഓര്‍ക്കാട്ടേരി പുത്തന്‍പീടികയില്‍ ജബ്ബാര്‍ എന്ന വിബിന്‍ (36) എന്നിവരാണ് പിടിയിലായത്. ആദിയൂരിലെ വിജീഷിന്റെ വീട് കേന്ദ്രീകരിച്ച് ബ്രൗണ്‍ഷുഗര്‍ വിപണനം നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വടകര സി.ഐയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാവിലെ പൊലീസ് പരിശോധന നടത്തിയത്.
ഇവരില്‍നിന്ന് 50 ചെറിയ പാക്കറ്റുകളിലാക്കിയ 3.5 ഗ്രാം ബ്രൗണ്‍ഷുഗര്‍ കണ്ടെടുത്തു. സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് വില്‍പന നടത്തുകയാണിവരുടെ ഉദ്ദേശ്യമെന്ന് പൊലീസ് അറിയിച്ചു. ഗോവയില്‍ നിന്നാണിവര്‍ ബ്രൗണ്‍ഷുഗര്‍ കൊണ്ടുവരുന്നത്. അടിപിടിയും വധശ്രമവുമടക്കമുള്ള നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ ജബ്ബാര്‍ എന്ന വിബിന്‍. വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മധുസൂദനന്‍ നായര്‍, എടച്ചേരി എസ്.ഐ യൂസഫ് നടുത്തറ, എ.എസ്.ഐ ജയന്‍, ഹരിദാസന്‍, മനോജ്കുമാര്‍, ശാലിനി, രതീഷ്, വിജേഷ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. പ്രതികളെ വിശദമായ ചോദ്യംചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും.