ചിരട്ടക്കരി നിർമ്മാണ കേന്ദ്രം പരിസ്ഥിതി നാശം വിതക്കുന്നു
നാദാപുരം: വിലങ്ങാട്ടെ ചിരട്ടക്കരി നിർമ്മാണ കേന്ദ്രം പരിസ്ഥിതി നാശം വിതക്കുന്നതായി പരിസരവാസികൾ. വിലങ്ങാട് കൂളിക്കാവിലെ ചിരട്ടക്കരി നിർമ്മാണ കേന്ദ്രത്തിനെതിരെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ കൂളിക്കാവിൽ മൂന്ന് മാസം മുമ്പാണ് ഈ കേന്ദ്രം തുടങ്ങിയത്. നരിപ്പറ്റ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്ത് ഇതര സംസ്ഥാനത്തുള്ളവരാണ് തൊഴിലാളികളായുള്ളത്. നിർമ്മാണ കേന്ദ്രം പ്രവർത്തനം തുടങ്ങിയതോടെ പുറത്തേക്ക് വരുന്ന പുകയും ഗന്ധവും ശ്വസിച്ച് പരിസരവാസികൾക്ക് ശ്വാസതടസവും ശ്വാസകോശ രോഗങ്ങളും ഉണ്ടാകുന്നതായാണ് പരാതി ഉയരുന്നത്.
ഗ്രാമ പഞ്ചായത്ത്, പൊള്യൂഷൻ കൺട്രോൾ ബോർഡ് എന്നിവയുടെ അനുമതിയില്ലാതെയാണ് കമ്പനി പ്രവർത്തനം നടത്തുന്നത്. കമ്പനിയിൽ നിന്ന് ദിവസവും ടൺ കണക്കിന് ചിരട്ടയാണ് കത്തിച്ച് കരിയാക്കി പൊടിച്ച് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കുന്നത്. കരി നിർമ്മാണം നിർത്തി കേന്ദ്രം അടച്ചു പൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.