കൊയിലാണ്ടി – കാപ്പാട് തീരദേശ റോഡ് ടാർ ചെയ്യാത്ത ഭാഗം ജനത്തിന് തീരാ ദുരിതം
കൊയിലാണ്ടി: പുതുതായി നിര്‍മിച്ച കാപ്പാട്-കൊയിലാണ്ടി തീരദേശ റോഡില്‍ മുഴുവന്‍ സ്ഥലവും ടാര്‍ചെയ്യാത്തത് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നു. കാപ്പാട് തുവ്വപ്പാറ ഭാഗത്ത് ഏകദേശം 900 മീറ്റര്‍ നീളത്തിലാണ് റോഡ് ടാര്‍ചെയ്യാതെ കിടക്കുന്നത്. ഈ ഭാഗത്ത് റോഡുനിറയെ കുഴികളാണ്. 900 മീറ്റര്‍കൂടി റോഡ് ടാര്‍ ചെയ്തിരുന്നെങ്കില്‍ വാഹനയാത്ര സുഗമമാകുമായിരുന്നു. ഇപ്പോള്‍ത്തന്നെ ഒട്ടേറെ വാഹനങ്ങള്‍ ഇതുവഴി പോകുന്നുണ്ട്.
ദേശീയപാതയിലെ തിരക്കും അപകട സാധ്യതയും ഈ റോഡിലില്ല. മാത്രമല്ല, കടലിന്റെ സൗന്ദര്യം നുകര്‍ന്ന് വാഹനവുമോടിക്കാം. കൊയിലാണ്ടിയില്‍നിന്ന് വടക്കോട്ട് തീരദേശ റോഡ് ദീര്‍ഘിപ്പിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ഗുരുകുലം ബീച്ച്, പാറപ്പള്ളി, ഉരുപുണ്യകാവ്, കോടിക്കല്‍ വഴി തീരദേശറോഡ് മൂരാട് എത്തിച്ചാല്‍ കടലോരത്തിലൂടെ നല്ലൊരു സഞ്ചാരപഥം തെളിഞ്ഞുകിട്ടും.
കൊയിലാണ്ടി ഹാര്‍ബറില്‍നിന്ന് പുറപ്പെടുന്ന ലോറികള്‍ക്കും മറ്റും നഗരത്തിന്റെ തിരക്കിലകപ്പെടാതെ സഞ്ചരിക്കാന്‍ കഴിയും. തീരദേശഗ്രാമങ്ങളുടെ മുഖച്ഛായമാറ്റുന്ന റോഡായിരിക്കുമിത്. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാടുമുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍വരെയാണ് തീരദേശറോഡ് നിര്‍മിച്ചത്.