കടൽ ഭിത്തി നിർമ്മാണം എം.എൽ.എ.യും സംഘവും സന്ദർശിച്ചു
കൊയിലാണ്ടി: കഴിഞ്ഞ ഒന്നര മാസംമുമ്പുണ്ടായ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് തകർന്ന കൊയിലാണ്ടി വലിയകത്ത് പള്ളി കടൽഭിത്തി നിർമ്മാണ പുരോഗതി വിലയിരുത്താൻ എം.എൽ.എ.യും സംഘവും തീരദേശം സന്ദർശിച്ചു. ശക്തമായ കടൽക്ഷോഭത്തിൽ പല വീടുകൾക്കും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. താമസക്കാരെ അടുത്ത കേന്ദ്രത്തിലേക്ക് മാറ്റി പാർപ്പിക്കുകയുമുണ്ടായി. തുടർന്ന് കാനത്തിൽ ജമീല എം.എൽ.എ.യുടെ നേതൃത്വത്തിൽ അന്ന് തന്നെ ജില്ലാ കലക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിൻ്റെ ഭാഗമായി 7.5 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ചിരുന്നു.
തുടർന്ന് നിർമ്മാണ പ്രവൃത്തി വേഗത്തിലാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുകയായിരുന്നു. വർഷകാലമായതിനാൽ ന്യൂനമർദ്ദം ഉൾപ്പെടെ കണക്കിലെടുത്ത് നല്ല അടിത്തറപാകിയാണ് പ്രവൃത്തി മുന്നോട്ട് പോകുന്നത്. നിർമ്മാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാനാവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. പി.വി. സത്യനാതൻ, സഫീർ വി.സി, യു.കെ. വപിത്രൻ, മുത്തുബി തുടങ്ങിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.