KOYILANDY DIARY

The Perfect News Portal

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു

താനൂര്‍ ബോട്ടപകടത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു. അപകടമുണ്ടായ സാഹചര്യം കണ്ടെത്തുക, വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ഉത്തരവാദിത്തമുണ്ടോ എന്ന് കണ്ടെത്തുക, നിലവിലെ ഉൾനാടൻ ജലഗതാഗത ലൈസൻസിങ് സംവിധാനം പര്യാപ്തമാണോ, അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ ശുപാർശ ചെയ്യുക, മുൻ അപകടങ്ങൾ പഠിച്ച സമിതികളുടെ ശുപാർശകൾ നടപ്പാക്കിയോ എന്ന് കണ്ടെത്തുക, അനുബന്ധമായി മറ്റു പ്രശ്നങ്ങൾ ഉയർന്നുവന്നാൽ പരിഗണിക്കുക എന്നിവയാണ് കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ.

വിജ്ഞാപനം ഇറങ്ങാത്തതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ നിലനിൽക്കുമ്പോഴാണ് പരിഗണനാ വിഷയങ്ങൾ പുറത്തുവിട്ടത്. റിട്ട. ജസ്റ്റിസ് വി.കെ.മോഹനന്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷനാണ് ബോട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്നത്. ജസ്റ്റിസ് മോഹനനു പുറമേ സാങ്കേതിക വിദഗ്ധരായി ഇൻലാൻഡ് വാട്ടർവേയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ റിട്ട. ചീഫ് എൻജിനീയർ നീലകണ്ഠൻ ഉണ്ണി, കേരള വാട്ടർവേയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചീഫ് എൻജിനീയർ എസ്.സുരേഷ് കുമാർ എന്നിവരെ കമ്മിഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements

താനൂരിൽ അപകടത്തിൽപെട്ട ബോട്ട് എല്ലാ നിയമ സംവിധാനങ്ങളെയും വെല്ലുവിളിച്ചാണു സർവീസ് നടത്തുന്നതെന്നും ഇതു ദുരന്തത്തിന് ഇടയാക്കുമെന്നും വ്യക്തമാക്കി പൊതുപ്രവർത്തകർ ചില മന്ത്രിമാരോടു പരാതി പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ഒഴിവാക്കിയെന്ന് ആരോപണം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ അന്വേഷണ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ നിർണായകമാണ്.

Advertisements