പുറ്റേക്കരയിലെ യുവ എഞ്ചിനീയറുടെ കൊലപാതകം സുഹൃത്ത് അറസ്റ്റില്‍.
തൃശൂര്‍: പുറ്റേക്കരയില്‍ യുവ എഞ്ചിനീയർ ദുരൂഹമായി കൊല്ലപ്പെട്ട കേസിൽ സുഹൃത്ത് അറസ്റ്റില്‍. ബേക്കറി ജീവനക്കാരനായ ടിനുവിനെയാണ് അറസ്റ്റ് ചെയ്തത്. പേരാമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വി. അശോക് കുമാറും സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും ചേർന്നാണ് അറസ്റ്റുചെയ്തത്.
26ന് രാത്രിയാണ് അരുൺലാലിനെ പുറ്റേക്കര ഇടവഴിയിൽ പരിക്കുകളോടെ കണ്ടെത്തിയത്. തുടർന്ന് അരുണ്‍ലാലിനെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലക്കേറ്റ ക്ഷതമാണ് മരണകാരണമായത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെത്തുടർന്ന് പോലീസ് അന്വേഷണം
ഊർജിതമാക്കുകയായിരുന്നു. ഇരുവരും സ്ഥിരമായി മദ്യപിക്കുന്ന സ്വഭാവക്കാരായതിനാൽ പൊലീസ് സംഘം നഗരത്തിലെ ബാറുകളിൽ അന്വേഷണം നടത്തി. ബാറിൽനിന്നും ശേഖരിച്ച സി. സി. ടി. വി ദൃശ്യങ്ങളിൽ മരണദിവസം അരുൺലാൽ മദ്യപിക്കുന്നത് കണ്ടെത്തുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.
അറസ്റ്റിലായ ടിനു കിഴക്കേക്കോട്ടയിലെ ബേക്കറി ജീവനക്കാരാണ്. ഇരുവരും സുഹൃത്തുക്കളായിരുന്നു. പ്രതിയുടെ പ്രണയത്തെപ്പറ്റി അരുൺലാൽ ഒരിക്കൽ കളിയാക്കി, പിന്നീട് യുവതി ടിനുവിനെ പരിചയം കാണിക്കാതായി . ഇതിനു കാരണം അരുൺലാലാണെന്ന് ടിനു കരുതി. തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. മരണദിവസം മദ്യപിച്ച് ലക്കുകെട്ട് തൃശൂരിൽ നിൽക്കുകയായിരുന്ന അരുണിനെ വീട്ടിലേക്ക് കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ് ടിനു ബൈക്കിൽ കയറ്റി. റോഡിൽ ഇറക്കിവിടുകയും, തുടർന്ന് മർദിക്കുകയും ചെയ്തു. നിലത്ത് വീണ അയാളെ തലയിലും മുഖത്തും കാലുകൊണ്ട് ചവിട്ടി.
Advertisements
പേരാമംഗലം എസ്. എച്ച്. ഒ. വി. അശോക് കുമാർ, എസ്. ഐ. കെ. ആർ. രമിൻ, എ. യു. മനോജ്, ഷാഡോ എസ്. ഐ. മാരായ എൻ. ജി. സുവ്രതകുമാർ, പി. എം. റാഫി, പി. രാഗേഷ്, കെ. ഗോപാലകൃഷ്ണൻ, സീനിയർ സി. പി. ഒ. പി. കെ. പഴനിസ്വാമി, ടി. വി. ജീവൻ, എം. എസ്. ലിഗേഷ്, വിപിൻദാസ്, ജെ. ആഷിഷ്, എസ്. ശരത്, എസ്. സുജിത് എന്നിവർ അന്വേഷക സംഘത്തിലുണ്ടായിരുന്നു.