പേരാമ്പ്ര സ്വദേശിയെ അജ്മാനിൽ സ്വർണക്കടത്തുകാരുടെ സംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
പേരാമ്പ്ര സ്വദേശിയെ അജ്മാനിൽ സ്വർണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതായി പരാതി. ചങ്ങരോത്ത് പുത്തലത്ത് മുഹമ്മദ് ജവാദിനെ (20) യാണ് അഞ്ചംഗ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി തടങ്കലിൽ ക്രൂരമായി മർദിച്ചത്. നാലു ദിവസം നീണ്ട പീഡനത്തിനൊടുവിൽ മുഹമ്മദ് ജവാദിനെ റോഡരികിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.
തുടർന്ന് പോലീസെത്തിയാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാട്ടിൽ തിരിച്ചെത്തിയ ശേഷം ജവാദ് നൽകിയ പരാതിയിൽ അഞ്ചു പേർക്കെതിരേ പെരുവണ്ണാമൂഴി പോലീസ് കേസെടുത്തിട്ടുണ്ട്. മേയ് 28-ന് അർധരാത്രിയാണ് അജ്മാനിൽ മലയാളികളായ സംഘം മുഹമ്മദ് ജവാദിനെ തട്ടിക്കൊണ്ടുപോയത്.
പേരാമ്പ്ര മൂരികുത്തി സ്വദേശിക്കായി വാളൂർ സ്വദേശിയുടെ കൈവശം കൊടുത്തു വിട്ട സ്വർണം കിട്ടാത്തതിന്റെ പേരിലായിരുന്നു മർദനം. 65 ലക്ഷത്തിന്റെ സ്വർണമുണ്ടായിരുന്നതായാണ് വിവരം. വാളൂർ സ്വദേശി മുഹമ്മദ് ജവാദിന്റെ നേരത്തേയുള്ള പരിചയക്കാരനായിരുന്നു.