കേരളം ഭരിക്കാമെന്ന ബിജെപി മോഹം നടക്കില്ല : എം വി ഗോവിന്ദൻ
കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്ന് എം.വി. ഗോവിന്ദൻ. ത്രിപുരയിൽ തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മിനും ഇടതുപക്ഷത്തിനുമെതിരെ ബിജെപി ആരംഭിച്ച ആക്രമവും കൊള്ളിവെയ്‌പും പ്രതിഷേധാർഹമാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കേരളം ഭരിക്കാമെന്ന ബിജെപിയുടെ മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ സിപിഐ(എം) നേതാക്കളെ വധിക്കാൻ ബിജെപി പരസ്യമായി ആഹ്വാനം ചെയ്യുകയാണ്.
ബിജെപിയുടെ ഈ കിരാതവാഴ്‌ചക്കെതിരെ എല്ലാ പാർടി ഘടകങ്ങളും ശക്തമായ പ്രതിഷേധം ഉയർത്തുകയും ത്രിപുരയിലെ സഖാക്കൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും വേണമെന്നും ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു.
പണാധിപത്യം കൊണ്ട് ജനങ്ങളെയും അധികാരത്തേയും വിലക്കുവാങ്ങാൻ കഴിയുമെന്ന് കരുതിയാണ് ബിജെപി കേരളം പിടിക്കാനിറങ്ങുന്നതെങ്കിൽ അതിവിടെ നടക്കില്ല. ഈ നാട് അങ്ങിയെുള്ള ഒരു നാടല്ല. ബിജെപിയുടെ ആ സ്വപ്നം സ്വപ്നമായിതന്നെ ഇരിക്കുകയേയുള്ളൂ. നിങ്ങൾക്കിടെ വോട്ട് വിഹിതം കുറയുകയാണ്. ബിജെപിക്ക് 15 ശതമാനത്തിനടുത്ത് വോട്ടുവിഹിതമുണ്ടായിരുന്നത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 12 ശതമാനത്തിനടുത്തായി കുറഞ്ഞിരിക്കുയാണ്. മതനിരപേക്ഷത ഉയർത്തി പിടിക്കുന്ന ഈ നാടിനെ വർഗീയ ഫാസിസ്റ്റുകൾക്ക് വിലക്കെടുക്കാനാവില്ല.