തിരുവനന്തപുരത്ത് ക്രൂരമായ റാഗിങ്: പ്ലസ് വൺ വിദ്യാർത്ഥിയെ മർദിച്ച് സീനിയേഴ്സ്
.
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂളിൽവെച്ച് ക്രൂരമായ റാഗിങിനിരയായി പ്ലസ് വൺ വിദ്യാർത്ഥി. കൊടുവഴന്നൂർ എച്ച്എസ്എസിലാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളാണ് ആക്രമിച്ചത്. മർദനമേറ്റ കൂട്ടിയുടെ രക്ഷിതാക്കൾ നഗരൂർ പൊലീസിൽ പരാതി നൽകി. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. പ്ലസ് വൺ വിദ്യാർത്ഥി തങ്ങളുടെ ബാച്ചിന്റെ ഗ്രൂപ്പ് സോഷ്യൽ മീഡിയയിൽ ക്രിയേറ്റ് ചെയ്തിരുന്നു.

ഇത് ഡിലീറ്റ് ചെയ്യണമെന്ന് സീനിയർ വിദ്യാർത്ഥികൾ ആവശ്യപ്പെട്ടെന്നും തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പ്രാഥമിക വിവരം. ക്ലാസ് കഴിഞ്ഞ് പോകവെ പ്ലസ് ടു വിദ്യാർത്ഥികൾ ആക്രമിക്കുകയായിരുന്നു. കാലുകൊണ്ട് പ്ലസ് വൺ വിദ്യാർത്ഥിയുടെ കഴുത്ത് മുറുക്കി ശ്വാസംമുട്ടിച്ചു. വിദ്യാർത്ഥി ശ്വാസംകിട്ടാതെ പിടയുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. റാഗിങ്ങിന്റെ ദൃശ്യങ്ങൾ വിദ്യാർത്ഥികൾ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയത്. പരാതിയിൽ സ്കൂൾ അധികൃതരിൽനിന്നും പൊലീസ് മൊഴിയെടുത്തു.




