മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്

മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണം എന്നാണ് സമൻസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇൻഫോപാർക്ക് പോലീസ് കേസിൽ നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. വിചാരണ നടപടികൾ തുടങ്ങുന്നതിനു മുന്നോടിയായാണ് സമൻസ് അയച്ചത്.

മുൻ മാനേജരായ വിപിൻ കുമാറിനെ കാക്കനാടുള്ള ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി കാർപോർച്ചിൽ വെച്ച് മർദ്ദിച്ചു എന്നാണ് കേസ്. തലയിലും നെഞ്ചിലും മർദ്ദിച്ചു എന്നും അസഭ്യം പറഞ്ഞതായുമാണ് വിപിൻ ഇൻഫോ പാർക്ക് പോലീസിൽ പരാതി നൽകിയിരുന്നത്. ടൊവിനോ ചിത്രം നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിൽ പ്രകോപിതനായി ഉണ്ണി മുകുന്ദൻ മർദിച്ചെന്നാണ് വിപിൻ കുമാറിന്റെ പരാതി. മാർക്കോയ്ക്ക് ശേഷം പുതിയ ചിത്രങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു.

മർദിച്ചതിനും അസഭ്യം പറഞ്ഞതിനും ജാമ്യം കിട്ടാവുന്ന വകുപ്പുകളിലാണ് നിലവിൽ ഉണ്ണി മുകുന്ദനെതിരെ ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത്. മർദ്ദിച്ചെന്ന് വിപിൻ പറയുന്നത് അടിസ്ഥാനരഹിതമെന്നും തനിക്കെതിരെ നടക്കുന്ന സംഘടിത ഗൂഢാലോചനയുടെ ഭാഗമാണ് ഇയാളുടെ പരാതിയെന്നുമായിരുന്നു ഉണ്ണി മുകുന്ദൻ അന്ന് പ്രതികരിച്ചത്.

