ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു

ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. മതമ്പയില്‍ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമന്‍ (64) ആണ് മരിച്ചത്. മതമ്പയില്‍ റബർ തോട്ടം പാട്ടത്തിനെടുത്ത് നോക്കിനടത്തുകയായിരുന്നു പുരുഷോത്തമൻ. രാവിലെ പുരുഷോത്തമനും മകനും ചേർന്ന് ടാപ്പിങ് നടത്തുമ്പോഴാണ് കാട്ടാന ആക്രമണമുണ്ടായത്. കാട്ടാന വരുന്നതു കണ്ട് പുരുഷോത്തമനും മകനും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.

മകൻ ഓടി രക്ഷപ്പെട്ടെങ്കിലും പുരുഷോത്തമൻ ആക്രമണത്തിനിരയായി. നാട്ടുകാർ ഓടിക്കൂടി ബഹളം വെച്ചതോടെ ആന തിരികെ കാട്ടിലേക്ക് കയറി. പുരുഷോത്തമനെ ഉടൻ തന്നെ ആശിപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

