KOYILANDY DIARY.COM

The Perfect News Portal

യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് വൈകിട്ടോടെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും

അന്തരിച്ച സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഭൗതികശരീരം ഇന്ന് വൈകിട്ടോടെ വസന്ത്കുഞ്ചിലെ വസതിയിലേക്ക് കൊണ്ടുപോകും. നിലവിൽ ദില്ലി എയിംസിലെ മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ട് മണിയോടെ ഭൗതികശരീരം ദില്ലി എകെജി ഭവനിലേക്ക് കൊണ്ടുപോകും. ശേഷം രാവിലെ പതിനൊന്ന് മണി മുതൽ ഉച്ച കഴിഞ്ഞ് മൂന്ന് മണി വരെ അവിടെ പൊതുദർശനം ഉണ്ടാകും. ശേഷം വൈകിട്ട് ഭൗതികശരീരം മെഡിക്കൽ പഠനത്തിനായി ദില്ലി എയിംസിന് വിട്ടുനൽകും.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയവേ ഇന്നലെ ഉച്ചകഴിഞ്ഞ് 3 .05 ഓടെയായിരുന്നു  യെച്ചൂരിയുടെ  അന്ത്യം. യെച്ചൂരി വിടവാങ്ങുമ്പോൾ രാജ്യത്തിന് നഷ്ടമാകുന്നത് അവകാശപോരാട്ടങ്ങളിലെ മുന്നണിയിൽ നിന്ന നേതാവിനെയാണ്. എസ്.എഫ്.ഐയിലൂടെ പൊതുജീവിതം ആരംഭിച്ച യെച്ചൂരി, രാജ്യത്തെ വിപ്ലവ പ്രസ്ഥാനത്തിന്‍റെ അമരക്കാരനായി മാറിയത് ആകസ്മികമായല്ല. സിപിഐഎം ജനറല്‍ സെക്രട്ടറിയാകുന്ന അഞ്ചാമനാണ് സീതാറാം യെച്ചൂരി.

2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് സീതാറാം യെച്ചൂരി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്നത്. ഉജ്ജ്വല പാര്‍ലമെന്റേറിയന്‍ കൂടിയായ യെച്ചൂരി തൊണ്ണൂറുകള്‍ തൊട്ട് ദേശീയ തലത്തില്‍ ജനാധിപത്യ മതേതര ചേരി കെട്ടിപ്പടുക്കുന്നതിന്റെ നെടുന്തൂണായിരുന്നു. ആധുനികകാലത്ത് ഇന്ത്യയില്‍ വിപ്ലവ പ്രസ്ഥാനത്തെ നയിക്കാന്‍ ഏറ്റവും ശക്തനും പ്രാപ്തനുമായ ഒരു നേതാവിനെയാണ് യെച്ചൂരി വിടവാങ്ങുമ്പോള്‍ നഷ്ടമാകുന്നത്.

Advertisements
Share news