യുവാവ് കുത്തേറ്റു മരിച്ച സംഭവം: സഹോദരി റിമാന്ഡില്
കായംകുളം: സഹോദരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ അറസ്റ്റിലായ സഹോദരിയെ റിമാൻഡ് ചെയ്തു. കായംകുളം പുള്ളിക്കണക്ക് തെക്കേമങ്കുഴി പാക്ക് കണ്ടത്തിൽ മോഹനന്റെ മകൻ അജീഷ് (28) കുത്തേറ്റ് മരിച്ച കേസിലാണ് സഹോദരി അഞ്ജു (24) വിനെ കോടതി റിമാൻഡ് ചെയ്തത്. കായംകുളം പൊലീസ് ചൊവ്വാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടോടെ അഞ്ജു വാടകയ്ക്ക് താമസിക്കുന്ന പുള്ളിക്കണക്ക് പേരൂർമുക്കിന് സമീപത്തെ അരുണോദയം വീട്ടിൽ വച്ചായിരുന്നു സംഭവം. സാന്പത്തിക ഇടപാട് സംബന്ധിച്ച് അഞ്ജുവിന്റെ വീട്ടിലെത്തി അജീഷ് പ്രശ്നം സൃഷ്ടിക്കുകയും അഞ്ജുവിന്റെ ഭർത്താവിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ അജീഷിന് കുത്തേൽക്കുകയുമായിരുന്നു. തർക്കം രൂക്ഷമായപ്പോൾ അജീഷ് അഞ്ജുവിന്റെ ഭർത്താവ് പ്രശാന്തിനെ വടിവാളുമായി ആക്രമിക്കാൻ ശ്രമിച്ചു. സംഭവം കണ്ട് ഓടിവന്ന അഞ്ജു കറിക്കത്തി ഉപയോഗിച്ച് അജീഷിന്റെ പുറത്ത് കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കുത്തേറ്റ അജീഷിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുറത്ത് ആഴത്തിൽ കുത്തേറ്റതാണ് മരണകാരണം. സംഭവം നടന്ന തിങ്കളാഴ്ച രാത്രിയിൽ തന്നെ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ചൊവ്വാഴ്ച വൈകുന്നേരത്തോടെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ട അജീഷ് നിരവധി കേസുകളിൽ പ്രതിയാണന്ന് പോലീസ് പറഞ്ഞു. അജീഷിന് അടുപ്പമുള്ള യുവതിക്ക് വീട് പണിക്കായി അഞ്ജു ഒന്നര ലക്ഷം രൂപ കടമായി നൽകിയ പണം തിരികെ ചോദിച്ചതാണ് വാക്കുതർക്കത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.