നിപ വൈറസ് ബാധയിൽ നിന്ന് മുക്തയായ അജന്യ നിറകണ്ണുകളോടെ വീട്ടിലെത്തി
കോഴിക്കോട്: നിപ വൈറസില്‍നിന്ന് മുക്തയായ അജന്യ വീട്ടിലെത്തി. തിങ്കളാഴ്ചയാണ് അജന്യ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി വിട്ടത്. ഇന്റേണ്‍ഷിപ്പിനായി മെഡിക്കല്‍ കോളേജിലെത്തിയപ്പോഴാണ് അജന്യയ്ക്ക് നിപ പിടിപെട്ടത്. ഉള്ളില്‍ക്കടന്ന വൈറസിനുനേരെ അബോധാവസ്ഥയിലും ബോധാവസ്ഥയിലും ചെറുത്തുനിന്ന ദിനങ്ങള്‍. രോഗം മാറിയിട്ടും വീണ്ടും വീണ്ടും ഉറപ്പുവരുത്താനായി ഒറ്റയ്ക്കൊരു മുറിയില്‍ വീണ്ടും കാത്തിരിപ്പ്.
തിരിച്ച് വീട്ടിലേക്ക് പോകുംമുന്പ് അവള്‍ ഇടയ്ക്കിടെ പറഞ്ഞത് പുറത്തിറങ്ങി കൂട്ടുകാരെ കാണുന്നതിനെ ക്കുറിച്ചായിരുന്നു. ഫോണിലൂടെ മണിക്കൂറുകള്‍ അവളോട് സംസാരിച്ചിരുന്ന അനിയന്‍റെ അടുത്ത് എത്തുന്നതിനെക്കുറിച്ചായിരുന്നു.
നിപയെന്ന വൈറസിനെ ഭയന്ന് ഒരു സമൂഹം മുഴുവന്‍ നിന്നപ്പോള്‍ എല്ലാ മനസ്സിലേക്കും ഒരുപോലെ വന്ന ആശ്വാസവാക്കായിരുന്നു അജന്യ എന്ന പേര്. കുറച്ചുദിവസംകൂടി വിശ്രമിച്ചശേഷം കൂട്ടുകാര്‍ക്കിടയിലേക്ക് വീണ്ടും ഓടിച്ചെല്ലാന്‍ തയ്യാറെടുക്കുകയാണ് സൗഹൃദങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന അജന്യ.
രാവിലെ മെഡിക്കല്‍ കോളേജില്‍നിന്ന് അജന്യയെ വീട്ടിലേക്ക് യാത്രയാക്കാന്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. കെ.ജി. സജീത് കുമാര്‍ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരും ജീവനക്കാരും ഉണ്ടായിരുന്നു.