തെരുവു നായയുടെ കടിയേറ്റ് കുട്ടികളടക്കം 6 പേർക്ക് പരിക്ക്
കോഴിക്കോട്: രണ്ടിടത്തായി തെരുവു നായയുടെ കടിയേറ്റ് കുട്ടികളടക്കം 6 പേർക്ക് പരിക്ക്. വിലങ്ങാട്ട് മലയങ്ങാട് സ്വദേശി അങ്ങാടി പറമ്പിൽ ജയന്റെ മകൻ ജയസൂര്യയ്ക്കാണ് (12) കടിയേറ്റത്. ഞായറാഴ്ച പകൽ പതിനൊന്നിന് വിലങ്ങാട് പെട്രോൾ പമ്പിന് സമീപത്തുവച്ച് കുട്ടിയുടെ തുടയിൽ കടിക്കുകയായിരുന്നു. വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. നാദാപുരം ഗവ. ആശുപത്രിയിലും വടകര ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.
അരക്കിണർ മേഖലയിൽ അഞ്ചുപേർക്കാണ് കടിയേറ്റത്. ഗോവിന്ദ വിലാസം എഎൽപി സ്കൂളിനു സമീപം വാകയിൽ നൗഫലിന്റെ മകൾ നൂറാസ് (12), താഴത്തം കണ്ടികാവിന് സമീപം “ശോഭനം’ വീട്ടിൽ രഞ്ജിത്തിന്റെ മകൾ വൈഗ (12) എന്നീ കുട്ടികളെയും അരക്കിണർ ചാക്കീരിക്കാട് പറമ്പ് എൻ സി ഹൗസിൽ സാജുദ്ദീൻ (42), വെള്ളായിക്കോട്ട് ദേവദാസന്റെ ഭാര്യ നളിനി (60), അരക്കിണർ മുണ്ടകപ്പാടം നടുത്തോടത്ത് പറമ്പ് മുഹമ്മദ് കോയ ( 67) എന്നിവരെയുമാണ് ഞായറാഴ്‌ച തെരുവുനായ കടിച്ചത്.
വീടിനുസമീപത്തെ ഇടവഴിയിൽ കളിച്ചുകൊണ്ടിരിക്കെയാണ് നൂറാസിനെ വലതു കൈപ്പത്തി നായ കടിച്ചുകീറിയത്. കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവെ ഓട്ടോ ഡ്രൈവറായ സാജുദ്ദീന്റെ കൈയിൽ കടിച്ചു. ബാലുശേരിയിൽ നിന്നും അമ്മയുടെ തറവാട്ടു വീട്ടിലെത്തിയതായിരുന്നു വൈഗ. അമ്മ സുധ, സഹോദരി നന്ദന എന്നിവർക്കൊപ്പം വൈകിട്ട് കടയിൽനിന്നും ചെരുപ്പുവാങ്ങി മടങ്ങുമ്പോഴാണ് നായ ആക്രമിച്ചത്. കുട്ടിയുടെ തുടയുടെ പിന്നിൽ ആഴത്തിൽ മുറിവേറ്റു. വലതുകൈക്കും പരിക്കേറ്റു.
വീട്ടിലെ കോഴിയെ അക്രമിക്കുന്നത് കണ്ട് ഓടിയെത്തി കല്ലെറിയുന്നതിനിടെയാണ് നളിനിയെ കടിച്ചത്. മുഹമ്മദ് കോയ വീടിന് സമീപത്തെ ഇടവഴിയിലാണ് ആക്രമണത്തിനിരയായത്. കാലിന് പിന്നിൽ നായ കടിച്ചു.