കൊയിലാണ്ടി ഹാർബറിൽ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും, അന്യസംസ്ഥാനത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് വിലക്ക്
കൊയിലാണ്ടി: ജില്ലാ കലക്ടറുടെ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി ഹാർബർ മാനേജ്മെൻറ് സൊസൈറ്റി അടിയന്തിര യോഗം ചേർന്നു. ഹാർബറിൽ പ്രവേശിക്കുന്ന കച്ചവടക്കാർക്കും ലേലക്കാർക്കും ഹാർബർ മാനേജ്മെൻറ് സൊസൈറ്റി മുഖേന ഐഡൻറിറ്റി കാർഡ് നൽകുവാനും, ജില്ലാ കലക്ടറുടെ അനുമതിയോടെ വിതരണം ചെയ്യുവാനും തീരുമാനിച്ചു. ഹാർബറിൽ പൊതുജനങ്ങൾക്ക് പ്രവേശനം നിർത്തി വച്ചു. കണ്ടെയ്ൻമെന്റ് സോണിൽ നിന്നും, അന്യസംസ്ഥാനത്ത് നിന്നും മത്സ്യ വിൽപ്പനയ്ക്ക് വരുന്ന വാഹനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ സർക്കിൾ ഇൻസ്പെക്ടർ ഓഫ് പോലീസിനും, ഉത്തരവിന് വ്യാപക പ്രചരണം നടത്തുന്നതിന് പന്തലായനി വില്ലേജ് ഓഫീസർക്കും കത്തു നൽകി. ഹാർബറിന് ചുറ്റും ഉള്ള സ്ഥലത്ത് മത്സ്യ വില്പന നടത്തുന്നതിന് വിലക്കേർപ്പെടുത്തി. കച്ചവടക്കാർക്കും വാഹനങ്ങൾക്കും ഏർപ്പെടുത്തിയ ഗേറ്റ് പാസിൽ സമയം (പരമാവധി രണ്ടുമണിക്കൂർ ) ക്രമീകരിക്കുവാൻ തീരുമാനിച്ചു.
യോഗത്തിൽ കൗൺസിലർമാരായ വി.പി ഇബ്രാഹിം കുട്ടി, ശ്രീമതി റഹ്മത്, ഡി.വൈ.എസ്. പി. പി . ഹരിദാസൻ . നോഡൽ ഓഫീസർ ഷെറിൻ അബ്ദുള്ള, ജൂനിയർ സൂപ്രണ്ട് എം.പി പ്രദീപൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സി. രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. ഷീജ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ ജസീന, തീരദേശ സംരക്ഷണ സമിതി അംഗങ്ങൾ, ഹാർബർ മാനേജ്മെൻറ് സൊസൈറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.