കൊയിലാണ്ടി പട്ടണത്തിലെ ലഹരി വിൽപ്പനക്കെതിരെ DYFIയും, SFIയും രംഗത്ത്
കൊയിലാണ്ടി: പട്ടണത്തിലെ കഞ്ചാവ്, ലഹരി ഉത്പ്പന്നങ്ങളുടെ വിൽപ്പനക്കെതിരെ ഡി. വൈ. എഫ്. ഐ.യും, എസ്. എഫ്. ഐ. യും രംഗത്ത്. പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്തും സ്കൂൾ കേന്ദ്രീകരിച്ചും കഴിഞ്ഞ നിരവധിവർഷങ്ങളായി ലഹരി പദാർത്ഥങ്ങൾ വലിയതോതിൽ വിൽപ്പന നടത്തി വരുന്ന വൻ കണ്ണികൾ പട്ടണത്തിൽ വിലസുകയാണെന്ന് നേതാക്കൾ പറഞ്ഞു. വിദ്യാർത്ഥികളെ ലഹരിക്കടിമയാക്കി അവരുടെ ഭാവി ഇല്ലാതാക്കുന്ന ഇത്തരം ശക്തികൾക്കെതിരെ അധികാരികൾ കാണിക്കുന്ന അലംഭാവം ഇവരുടെ വിൽപ്പന പൊടിപൊടിക്കുകയാണ്.
DYFI കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയും SFI ഏരിയാ കമ്മിറ്റിയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. സമരത്തിൻ്റെ ആദ്യഘട്ടമായി കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് കേന്ദ്രീകരിച്ച് തത്സമയ പോസ്റ്റർ എഴുതി ഒട്ടിച്ച്കൊണ്ടാണ് പ്രവർത്തർ സമരത്തിന് തിരികൊളുത്തിയത്. മാഫിയാ സംഘത്തിൽ നിന്ന് പട്ടണത്തെ മോചിപ്പിക്കാനാവശ്യമായ ഇടപെടൽ അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പരിപാടിയുടെ ഉദ്ഘാടനം DYFI ബ്ലോക്ക് പ്രസിഡണ്ട് സി.എം. രതീഷ് നിർവ്വഹിച്ചു. എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി അമൽ രാജീവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ DYFI ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം റിബിൻ കൃഷ്ണ സംസാരിച്ചു. ആർട്ടിസ്റ്റ് ഷാജി പൂക്കാടിൻ്റെ നേതൃത്വത്തിലാണ് പോസ്റ്റർ രചന നടത്തിയത്.
കൊയിലാണ്ടി പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എക്സൈസും, പോലീസും ചേർന്ന് നിരവധി തവണ ആയിരക്കണക്കിന് പാക്കറ്റ് ഹൻസും ലഹരി പദാർത്ഥങ്ങളും ഉൾപ്പെടെ പിടികൂടിയെങ്കിലും നിയമം ശക്തമല്ലാത്തതിൻ്റെ ഭാഗമായി ഇവരെ പെറ്റിക്കേസ് എടുത്ത് ചെറിയ ഫൈൻ ഈടാക്കി പറഞ്ഞയക്കുകയാണ് പതിവ്.
അന്യ സംസ്ഥാനത്തിനിന്ന് 3 രൂപയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഹാൻസ് ഡിമാൻ്റിനനുസരിച്ച് 50 മുതൽ 100 രൂപവരെ ഈടാക്കിയാണ് ഇവർ വിൽപ്പന നടത്തുന്നത്. വൻ ലാഭംകൊയ്യുന്ന വിൽപ്പനയായതുകൊണ്ട് പോലീസ് പിടികൂടിയാലും ഈ തൊഴിൽ ഉപേക്ഷിക്കാൻ ഇത്തരക്കാർ തയ്യാറുമല്ല. ഇതാണ് പട്ടണത്തിൽ വിൽപ്പന തകൃതിയായി നടക്കുന്നത്. ലഹരി വിൽപ്പനക്കെതിരെ നാട്ടുകാരുടെ ഇടയിലും അമർഷം പുകയുന്നുണ്ട്.