കർഷകൻ കൊല്ലപ്പെട്ട സംഭവം, ചികിത്സാ വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കും ആരോഗ്യ മന്ത്രി.
കർഷകൻ കൊല്ലപ്പെട്ട സംഭവം, ചികിത്സാ വീഴ്ച ഉണ്ടോയെന്ന് അന്വേഷിക്കും ആരോഗ്യ മന്ത്രി. വയനാട്: കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ തോമസിന് വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ചികിത്സ നൽകിയില്ലെന്ന് മകൾ സോന. ആശുപത്രിയിൽ വിദഗ്ധ ഡോക്ടറോ നഴ്സോ ഉണ്ടായിരുന്നില്ലെന്നും ആംബുലൻസ് അനുവദിച്ചതിലും വീഴ്ചയുണ്ടെന്നും കുടുംബം ആരോപിച്ചു.
സംഭവത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച ഉണ്ടായെങ്കിൽ നടപടിയെടുക്കുമെന്നും, വയനാട്ടിൽ ചികിൽസാ സൗകര്യം കൂട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തിയെങ്കിലും മതിയായ സൗകര്യമില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് പുതിയ ആരോപണം. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഇന്ന് മെഡിക്കൽ കോളേജിലേക്ക് മാർച്ച് നടത്തും.