കണ്ണൂരിൽ വ്യവസായിയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തിയ സംഭവം: പ്രതികൾ അറസ്റ്റിൽ
കണ്ണൂരിൽ വ്യവസായിയുടെ കണ്ണിൽ മുളക് പൊടിയെറിഞ്ഞ് കവർച്ച നടത്തിയ സംഭവം: പ്രതികൾ അറസ്റ്റിൽ. കോയ്യോട് സ്വദേശി ഹാരിസ് (35), മട്ടന്നൂർ സ്വദേശികളായ നൗഫൽ (39), ഷിഹാബ് (37) എന്നിവരാണ് പിടിയിലായത്. കണ്ണൂർ ടൗൺ പൊലീസാണ് പ്രതികളെ വിദഗ്ദ്ധമായി പിടികൂടിയത്.
കണ്ണൂർ നഗരത്തിലെ പ്രമുഖ വ്യവസായിയും കെട്ടിട നിർമാതാവുമായ ഉമ്മർ കുട്ടിയെ ഓഫീസിൽ കയറി കണ്ണിൽ മുളക് പൊടിയെറിഞ്ഞു ആക്രമിച്ചു പ്രതികൾ മൊബൈൽ ഫോൺ തട്ടിയെടുക്കുകയായിരുന്നു . കഴിഞ്ഞ ആറിന് രാത്രി എട്ടുമണിയോടെ താണ മെട്രോ ബിൽഡിങ്ങിലാണ് സംഭവം.
ഉമ്മർ കുട്ടിയുടെ ഫോൺ തട്ടിയെടുത്ത് അതിലെ സ്വകാര്യ വീഡിയോസ് കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു പ്രതികളുടെ ലക്ഷ്യം. ഫോൺ തട്ടിയെടുക്കാൻ പദ്ധതി ആവിഷകരിച്ചത് ഹാരിസാണെന്ന് പൊലീസ് പറഞ്ഞു. ഹാരിസും സുഹൃത്തുക്കളായ നൗഫൽ, ഷിഹാബ് എന്നിവരും ചേർന്ന് ഫോൺ തട്ടിയെടുക്കാൻ പല തവണ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. ഇതിനൊടുവിലാണ് മുളക് പൊടി പ്രയോഗം നടത്തിയത്.
Advertisements
ഉമ്മർകുട്ടിയുടെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. കൂടാതെ സൈബർ പൊലീസിൻ്റെ സഹായത്തോടെ നടത്തിയ ടവർ ലൊക്കേഷനിൽ പ്രതികളുടെ മൊബൈൽ ഫോൺ ഈ സമയത്ത് ബിൽഡിങ്ങിലുണ്ടായിരുന്നു എന്നും വ്യക്തമായിരുന്നു. അന്വേഷണത്തിന് കണ്ണൂർ ഇൻസ്പെക്ടർ ഓഫ് പൊലീസ് ബിനു മോഹൻ നേതൃത്വം നൽകി. എസ്. ഐമാരായ അരുൺ നാരായണൻ, നസീബ്, എ. എസ്.ഐ അജയൻ എന്നിവരും പങ്കെടുത്തു.