KOYILANDY DIARY

The Perfect News Portal

പ്രശസ്ത ചിത്രകാരന്‍ കിത്തോ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരന്‍ കിത്തോ അന്തരിച്ചു. കുറ്റിക്കാട്ട് പൈലിയുടേയും വെറോണിയുടേയും മകനായി കൊച്ചിയിലാണ് കിത്തോയുടെ ജനനം. കുട്ടിക്കാലത്ത് തന്നെ ചിത്രങ്ങള്‍ വരച്ചും ശില്‍പങ്ങള്‍ ഉണ്ടാക്കിയും പരിശീലിച്ച ഇദ്ദേഹം, സ്‌കൂള്‍ പഠനകാലത്ത് തന്നെ കൊച്ചിന്‍ ബ്ലോക്ക്‌സ് എന്ന സ്ഥാപനത്തിലേക്ക് പ്രിന്റിംഗിനായുള്ള ചിത്രങ്ങള്‍ വരച്ച് നല്‍കിയിരുന്നു. മഹാരാജാസ് കോളേജില്‍ പ്രീയൂണിവേഴ്‌സിറ്റി തലത്തില്‍ പഠിക്കുമ്പോള്‍ മികച്ച ആര്‍ട്ടിസ്റ്റിനുള്ള ഗോള്‍ഡ് മെഡലായ കോന്നോത്ത് ഗോവിന്ദമേനോന്‍ അവാര്‍ഡ് കരസ്ഥമാക്കിയിട്ടുണ്ട്.

പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റാവുക എന്ന ലക്ഷ്യത്തോടെ പ്രീയൂണിവേഴ്‌സിറ്റി പഠനം ഉപേക്ഷിച്ച കിത്തോ ബന്ധുവും പോര്‍ട്രൈറ്റ് ആര്‍ട്ടിസ്റ്റിന്റുമായിരുന്ന സേവ്യര്‍ അത്തിപ്പറമ്പന്റെ സഹായത്തോടെ കൊച്ചിന്‍ ആര്‍ട്‌സില്‍ പഠിക്കുവാന്‍ തുടങ്ങി. ഏകദേശം നാലു വര്‍ഷക്കാലത്തെ എക്‌സ്പീരിയന്‍സ് നേടിയെടുത്ത ശേഷം കൊച്ചിയില്‍ എം ജി റോഡില്‍ ‘ഇല്ലസ്‌ട്രേഷന്‍&ഗ്രാഫിക്‌സ്’ എന്ന സ്ഥാപനമാരംഭിച്ചു.

സുഹൃത്തും പില്‍ക്കാലത്തെ പ്രഗല്‍ഭ തിരക്കഥാകൃത്തുമായ കലൂര്‍ ഡെന്നിസ് ചിത്രകൗമുദി എന്ന സിനിമാ മാസികയില്‍ എഴുതിയിരുന്ന നീണ്ട കഥകള്‍ക്ക് ചിത്രം വരച്ച് കൊടുത്തു കൊണ്ടായിരുന്നു തുടക്കം. കിത്തോയുടെ വരകള്‍ ശ്രദ്ധേയമായതിനേത്തുടര്‍ന്ന് മറ്റ് പ്രമുഖ മാധ്യമങ്ങളിലും ആനുകാലികങ്ങളുമൊക്കെ ഇദ്ദേഹം വരച്ച ചിത്രങ്ങള്‍ സ്ഥിരമായിത്തുടങ്ങി. സിനിമാ മാഗസിനുകളിലൂടെ സിനിമാ പരിചയങ്ങളുമുണ്ടായി.

Advertisements

ജേസി, ഐ.വി. ശശി എന്നീ സംവിധായകരുടെ ചിത്രങ്ങളിലൂടെ സിനിമാമേഖലയില്‍ സജീവമായ കിത്തോയുടെ പരസ്യങ്ങള്‍ പിന്നീട് മലയാള ചലച്ചിത്രലോകത്ത്  ട്രെന്‍ഡ് സെറ്ററുകളായി.കലാസംവിധാനവും പരസ്യകലയും ഒരുപോലെ കൈകാര്യം ചെയ്ത കിത്തോ തിരക്കുള്ള ചലച്ചിത്രപ്രവര്‍ത്തകരില്‍ ഒരാളായി മാറി. പരസ്യകലയോടൊപ്പം തന്നെ സിനിമ നിര്‍മ്മിക്കുകയും സിനിമക്ക് കഥയെഴുതുകയും ചെയ്തിട്ടുണ്ട്.

പില്‍ക്കാലത്ത് സിനിമാ മേഖലയില്‍ നിന്ന്  അകന്ന കിത്തോ ആത്മീയ ജീവിതത്തിലേക്കും ബൈബിള്‍ സംബന്ധിയായ പുസ്തകങ്ങളിലെ ഇല്ലസ്‌ട്രേഷനുകളിലേക്കും തിരിഞ്ഞു. ‘കിത്തോസ് ആര്‍ട്ട് ‘ എന്ന സ്ഥാപനവുമായി കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ ഇളയ മകന്‍ കമല്‍ കിത്തോ കലാരംഗത്ത് പിന്‍ഗാമിയായി പിതാവിനോടൊപ്പമുണ്ട്. മൂത്ത മകന്‍ അനില്‍ ദുബായില്‍ ജോലി ചെയ്യുന്നു.  ഭാര്യ ലില്ലിയോടും ഇളയ മകനോടുമൊപ്പം താമസിച്ചുവരികയായിരുന്നു