KOYILANDY DIARY

The Perfect News Portal

ഒരു രാജ്യം, ഒരുഭാഷ മുദ്രാവാക്യം; ഇന്ത്യയുടെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സമകാലിക ഇന്ത്യയിൽ ഭാഷയ്‌ക്ക്‌ സംസ്‌കാരികവും രാഷ്ട്രീയവുമായ മാനങ്ങൾ കൂടിയുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ‘ഒരു രാജ്യം, ഒരു ഭാഷ’ എന്ന  മുദ്രാവാക്യം ഉയർത്തുന്നത്‌ രാജ്യത്തിന്റെ സംസ്‌കാരത്തിനും ചരിത്രത്തിനും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ആസ്ഥാനമന്ദിരവും വൈജ്ഞാനിക പുരസ്‌കാര വിതരണവും വാർഷികാഘോഷവും ഉദ്ഘാടനവും ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിൽ വിവിധ ജനവിഭാഗങ്ങളുടെ മാതൃഭാഷകളെ  പ്രാദേശിക ഭാഷകളായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാകുന്നു. ഭരണഘടനാപരമായി എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളെയും പരിപോഷിപ്പിക്കുകയും പ്രചരിപ്പിക്കുകയുംവേണം. എന്നാൽ മലയാളമടക്കമുള്ള മറ്റെല്ലാ ഭാഷകളെയും അവഗണിച്ചുകൊണ്ട് – ഒരു ഭാഷയെ മാത്രം പ്രോത്സാഹിപ്പിക്കുകയാണ്‌ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements

Advertisements

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിവിധ പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്‌തു. എൻ വി കൃഷ്ണവാരിയർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം അഭിലാഷ് മലയിൽ, ഡോ. കെ എം ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം ഡോ. അശോക് എ ഡിക്രൂസ്, ഡോ. ഇ രതീഷ്, എം പി കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം ആശാലത എന്നിവർ ഏറ്റുവാങ്ങി.വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. മേയർ ആര്യാ രാജേന്ദ്രൻ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ മായ എന്നിവർ സംസാരിച്ചു.