ആലുവയിൽ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ രാജ് പെരുമ്പാവൂരിലും സമാന കുറ്റകൃത്യത്തിന് ശ്രമിച്ചു
ആലുവ: എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ രാജ് പെരുമ്പാവൂരിലും സമാന കുറ്റകൃത്യത്തിന് ശ്രമിച്ചു. ഒരാഴ്‌ച മുമ്പാണിത്. പെരുമ്പാവൂരിലും വീടിനുള്ളിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ് ഉന്നമിട്ടത്. ഇവിടെയും ജനലിലൂടെ ക്രിസ്റ്റിൽ കൈയിട്ടു. കുട്ടിയുണർന്ന് പദ്ധതി പാളിയതോടെ രക്ഷപ്പെട്ടു. ജനലിനുസമീപം വച്ചിരുന്ന മൊബൈൽഫോണും കൈക്കലാക്കിയിരുന്നു. മാതാപിതാക്കളുടെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
ഇതിനിടയിലാണ് വ്യാഴാഴ്‌ച എടയപ്പുറത്തെ പീഡന കേസിൽ ക്രിസ്റ്റിൽ പിടിയിലായത്. ഈ കേസിലും ക്രിസ്റ്റിലിനെ പോക്‌സോപ്രകാരം പ്രതിചേർത്തു. മാനസിക വൈകൃതത്തിനടിമയാണെന്നാണ് പൊലീസിൻറെ നിഗമനം. തട്ടിക്കൊണ്ടുപോയത് കൈമാറാനെന്ന്. കൂട്ടുകാരനും കസ്‌റ്റഡിയിൽ ആലുവ വീടിനുള്ളിൽ ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി ക്രിസ്‌റ്റിൽ രാജ് അന്വേഷണം വഴിതെറ്റിക്കാനും ശ്രമം നടത്തി.
കൂട്ടുകാരൻ മുസ്‌തഫയ്‌ക്ക് കുട്ടിയെ കൈമാറിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽനിന്ന് കുട്ടി ഇതിനകം പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. ഇതോടെ അധികനേരം ‘കൈമാറ്റക്കഥ’യുമായി ക്രിസ്‌റ്റിൽ രാജിന് പിടിച്ചുനിൽക്കാനായില്ല.
അതിഥിത്തൊഴിലാളിയായ മുസ്‌തഫയെയും ഇതിനകം കസ്‌റ്റഡിയിലെടുത്തു. വീടുകളിൽനിന്ന് കവരുന്ന മൊബൈൽ ഫോൺ മുസ്‌തഫയ്‌ക്കാണ് ക്രിസ്‌റ്റിൽ രാജ് കൈമാറിയിരുന്നത്. ഇയാൾ ഇവ അതിഥിത്തൊഴിലാളികൾക്ക് വിൽക്കും. കമ്മീഷനുശേഷമുള്ള തുക ക്രിസ്‌റ്റിൽ രാജിന് നൽകും. പ്രതിയുടെ ക്രിമിനൽ പശ്ചാത്തലമുൾപ്പെടെ മുസ്‌തഫയ്‌ക്ക് അറിവുണ്ടെന്നാണ് പൊലീസിൻറെ നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്.