കോട്ടയത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു
കോട്ടയം പാലായ്ക്ക് സമീപം രാമപുരത്ത് മൂന്നു പെണ്‍മക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങിമരിച്ചു. അനന്യ (13), അമേയ (10), അനാമിക (ഏഴ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അനാമികയുടെ നില അതീവ ഗുരുതരമാണ്. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍ (40) ആണ് ജീവനൊടുക്കിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ മൂന്ന് പെണ്‍കുട്ടികളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കുകയായിരുന്നു.
കഴിഞ്ഞദിവസം അര്‍ധരാത്രി 12.30ന് ആയിരുന്നു സംഭവം. പ്രകോപനത്തിൻറെ കാരണം വ്യക്തമല്ല. നേരത്തെ, ജോമോനെയും മക്കളെയും ഭാര്യ ഉപേക്ഷിച്ചു പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് ശേഷം കുട്ടികൾ പഠിക്കുന്ന സ്കൂൾ വക കോൺവെൻറിൽ താമസിച്ച് വരികയായിരുന്നു. ഓണം അവധിയായതിനാൽ കുട്ടികൾ ജോമോനോടൊപ്പം വീട്ടിലായിരുന്നു.
ഓട്ടോഡ്രൈവിങും കൂലിപ്പണിയുമൊക്കെയായി കഴിയുന്ന ജോമോൻ മദ്യപാനിയാണ്. വീട്ടിൽ മദ്യപിച്ചെത്തി ഉപദ്രവം സഹിക്കാതായതോടെയാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയത്. ഇതിന് ശേഷം ഇവർ മക്കളെ കാണാൻ എത്താറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇതിൻറെ പേരിൽ ഭാര്യയോടുള്ള വൈരാഗ്യത്തിലാണ് കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തിരുമാനിച്ചതെന്നാണ് വിവരം. സംഭവം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടങ്ങി.