അറിവിൻ്റെ ജാലകം വായനക്കാര്‍ക്കായി തുറന്ന് കൊടുത്ത് ജില്ലാ സാക്ഷരതാ മിഷൻ
കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിൻ്റെ പാത്തുമ്മയുടെ ആട്, എസ്.കെ പൊറ്റെക്കാടിൻ്റെ ഒരു തെരുവിൻ്റെ കഥ, ടി.ഡി രാമകൃഷ്ണൻ്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായിക തുടങ്ങി മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങളുടെ നീണ്ട നിരയുണ്ട് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ സാക്ഷരതാ മിഷൻ്റെ ഇ.കെ നായനാര്‍ സ്മാരക ലൈബ്രറിയില്‍.
2020 ലോക സാക്ഷരതാ ദിനത്തിലാണ് അറിവിൻ്റെ ജാലകം വായനക്കാര്‍ക്കായി തുറന്നത്. പ്രവര്‍ത്തനം തുടങ്ങി ആഴ്ചകള്‍ക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ ലൈബ്രറിയുടെ അലമാരകളില്‍ സ്ഥാനം പിടിച്ചു. ആദ്യഘട്ടത്തില്‍ സാക്ഷരതാ മിഷന് കീഴില്‍ വരുന്ന ജില്ലയിലെ 180 ഓളം പ്രേരക്മാരാണ് പുസ്തകങ്ങള്‍ ലൈബ്രറിയില്‍ എത്തിച്ചത്. പിന്നീട് ജനപ്രതിനിധികളുടെ ഓര്‍മ്മ പുസ്തകങ്ങളും ലൈബ്രറിയിലെത്തി. ജില്ലാ പഞ്ചായത്ത് ഓഫീസിന് സമീപം സാക്ഷരതാമിഷൻ്റെ രണ്ടാം നിലയിലാണ് ലൈബ്രറി വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.
ലൈബ്രറിയില്‍ ഇതുവരെ രണ്ടായിരത്തിലധികം പുസ്തകങ്ങള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. പുസ്തകങ്ങള്‍ സംഭാവന ചെയ്യുന്നവര്‍ക്ക് സൗജന്യ മെമ്പര്‍ഷിപ്പ് സൗകര്യവുമുണ്ട്. 10 പുസ്തകം തരുന്നവര്‍ക്ക് ഒരു വര്‍ഷത്തേക്കാണ് മെമ്പര്‍ഷിപ്പ്. 100 പുസ്തകങ്ങള്‍നല്‍കുന്നവര്‍ക്ക് ആജീവനാന്ത മെമ്ബര്‍ഷിപ്പ്. നിലവില്‍ മെമ്ബര്‍ഷിപ്പ് കാര്‍ഡുകള്‍ തയ്യാറായി വരികയാണ്. ഏറ്റവും കൂടുതല്‍ പുസ്തകം ശേഖരിക്കുന്ന പഠിതാക്കള്‍ക്ക് സാക്ഷരതാ മിഷന്‍ പുരസ്കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു ലൈബ്രറി തുടങ്ങുന്നത്. പുസ്തകങ്ങള്‍ക്ക് പുറമേ 8 ദിനപത്രങ്ങളും വായനക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. .
“നഷ്ടപ്പെട്ട വായനയുടെ ലോകം തിരിച്ചുകൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. സിവില്‍ സ്റ്റേഷനില്‍ പല ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്ക് ലൈബ്രറിയുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം. ഇതിനകം നിരവധി പുസ്തകങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ലൈബ്രറിയ്ക്ക് സമീപം ഒരു മ്യൂസിയവും ഫോട്ടോ ഗാലറിയും നിര്‍മ്മിക്കുന്നുണ്ട് ‘.