രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് വെറും അഡ്ജസ്റ്റ്മെന്റ്; വി ശിവൻകുട്ടി

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് വെറും അഡ്ജസ്റ്റ്മെന്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മില്‍ മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുൽ മാങ്കൂട്ടത്തലിന്റെ തെറ്റുകൾക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് എംഎൽഎയെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുകയാണ്. കോൺഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേൽ കെട്ടിയേൽപ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.

പാർട്ടി കർശന നടപടിയെടുക്കാൻ ഒരുങ്ങിയപ്പോൾ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കിയതിനെത്തുടർന്ന് നേതാക്കൾ നിലപാട് മയപ്പെടുത്തുകയായിരുന്നു എന്നുവേണം മനസിലാക്കാൻ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നും ഒപ്പം എംഎൽഎ സ്ഥാനം രാജിവെപ്പിക്കുന്നതാണ് ന്യായമായ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ ജനങ്ങൾ രാഹുൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു. രാഹുൽ മാങ്കൂട്ടത്തിൽ നയിക്കുന്ന ഒരു ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ അവരാണ്. ഉമ തോമസ് എംഎൽഎ അടക്കമുള്ള സ്വന്തം സംഘടനയിലുള്ളവർക്കെതിരെ അസഭ്യവർഷം നടത്തുന്നത് അവരാണ്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കാത്ത മറ്റൊരു കാരണം പാലക്കാട് ഉപതെരഞ്ഞെടുപ്പിനെ കോൺഗ്രസ് ഭയക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

