KOYILANDY DIARY.COM

The Perfect News Portal

ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഹെപറ്റൈറ്റിസ് ബിയോ എച്ച്‌ഐവിയോ പോലുള്ള രക്തജന്യരോഗങ്ങളുണ്ടെന്ന പേരില്‍ ഒരാള്‍ക്കും ജോലി നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. മെഡിക്കല്‍ ബോര്‍ഡിൻറെ റിപ്പോര്‍ട്ട് റദ്ദാക്കിയ കോടതി സ്വതന്ത്ര മെഡിക്കല്‍ ബോര്‍ഡിനു രൂപം നല്‍കി യുവാവിനെ വീണ്ടും പരിശോധിക്കണമെന്നും ഇതിൻറെ അടിസ്ഥാനത്തില്‍ ജോലിയുടെ കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും നിര്‍ദ്ദേശിച്ചു.

ഹൈപ്പറ്റൈറ്റിസ് ബി രോഗബാധിതനാണെന്ന കാരണത്താല്‍ യുവാവിന് ജോലി നിഷേധിച്ച ഫാക്ടിൻറെ നടപടി അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. വ്യക്തമായ പ്രോട്ടോക്കോളില്ലാതെ ഇത്തരത്തില്‍ തൊഴില്‍ നിഷേധിച്ചാല്‍ രോഗത്തിൻറെ പേരില്‍ ആരും തൊഴില്‍ നിഷേധിക്കുന്ന സാഹചര്യമുണ്ടാകുമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. തൊഴില്‍ നിഷേധിച്ചതിനെതിരെ ആന്ധ്ര സ്വദേശിയായ യുവാവ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

കേസില്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിരുന്നു. ഹെപ്പറ്റൈറ്റിസ് ബി ബാധിതനാണെന്ന കാരണത്താല്‍ തൊഴില്‍ നിഷേധിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗികള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ തയ്യാറാക്കണമെന്നു ഹൈക്കോടതി  നിര്‍ദേശിച്ചു. ഹര്‍ജിക്കാരൻറെ കാര്യത്തില്‍ ഫാക്ടിലെ ഡോക്ടര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡാണ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ സ്വതന്ത്രമായി രൂപം നല്‍കിയ മെഡിക്കല്‍ ബോര്‍ഡിൻറെ റിപ്പോര്‍ട്ടാണ് പരിഗണിക്കേണ്ടതെന്ന് കോടതി പറഞ്ഞു.
 

Advertisements
Share news