വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം: ഉള്ളൂര്‍ക്കടവ് പാലം യാഥാർത്ഥ്യമാകുന്നു
കൊയിലാണ്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനു വിരാമം. ഉള്ളൂര്‍ക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട സാങ്കേതിക കുരുക്കുകള്‍ അഴിച്ച് ടെന്‍ഡര്‍ ചെയ്തതായി കെ. ദാസന് എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, ബാലുശ്ശേരി നിയോജക മണ്ഡലങ്ങളെയും ചെങ്ങോട്ടുകാവ്, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന പാലം നിര്‍മാണത്തിന് ഓരോ ഘട്ടത്തിലും ഉയര്‍ന്നുവന്ന തടസ്സങ്ങളെല്ലാം തീര്‍ത്താണ് ടെന്ഡറിലേക്കെത്തിയത്.
സാങ്കേതിക നടപടിക്രമങ്ങളിലും സ്ഥലമേറ്റെടുപ്പിലും ഉയര്‍ന്നുവന്ന തടസ്സങ്ങളായിരുന്നു കാല താമസത്തിനു കാരണമായത്. സ്ഥല ഉടമകളുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തില്‍ എല്ലാവരും മുന്‍കൂറായി അടയാളപ്പെടുത്തിയ സ്ഥലം വിട്ടുനല്‍കാന്‍ തയാറായി. 30 സ്ഥല ഉടമകളാണ് ഇത്തരത്തില്‍ മുന്നോട്ടു വന്നത്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടി ക്രമങ്ങള്‍ വേഗത്തില്‍ നടക്കുകയാണ്.
തുടക്കത്തില്‍ 8.50 കോടി അടങ്കലില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നു കരുതി തുക വകയിരുത്തിയ പാലത്തിനു പിന്നീട് കാലതാമസം നേരിട്ടതോടെ പുതുക്കിയ എസ്റ്റിമേറ്റ് തയാറാക്കേണ്ടിവന്നു. 16.25 കോടി രൂപ അടങ്കല്‍ കണക്കാക്കുന്ന പുതിയ എസ്റ്റിമേറ്റ് 2020 ജൂണിലാണ് ധനവകുപ്പ് അംഗീകരിച്ചത്. അകലാപ്പുഴ ദേശീയ ജലപാതയായി നോട്ടിഫൈ ചെയ്തതോടെ പാലത്തിൻ്റെ സെന്റര്‍ സ്പാനിലും സെന്റര്‍ പില്ലര്‍ ഡിസൈനിങ്ങിലും ചെറിയ മാറ്റങ്ങള്‍ വേണ്ടിവന്നു. സംസ്ഥാന സര്‍ക്കാര്‍ ബജറ്റിലാണ് ഈ പാലത്തിനുള്ള തുക വകയിരുത്തിയത്.
പാലം ഇങ്ങനെ
എന്‍.എച്ച് 17ല്‍ ചെങ്ങോട്ടുകാവിനെയും എന്‍.എച്ച് 38ല്‍ കൂമുള്ളിയെയും ബന്ധിപ്പിക്കുന്ന പാലത്തിൻ്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അത്തോളി, ഉള്ള്യേരി ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് കൊയിലാണ്ടി സിവില്‍ സ്റ്റേഷന്, റെയില്‍വേ സ്റ്റേഷന്, ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ കഴിയും. കൊയിലാണ്ടിയിലുള്ളവര്ക്ക് മലബാര്‍ മെഡിക്കല്‍ കോളജിലേക്കും എളുപ്പത്തില്‍ എത്താം. ആകെ ഒമ്പ ത് സ്പാനുകളിലായാണ് പാലം രൂപകല്പന ചെയ്തത്. ഇരുവശത്തും നടപ്പാതയുള്‍പ്പെടെ 12 മീറ്റര്‍ വീതിയും 250 മീറ്റര്‍ നീളവുമാണ് പാലത്തിനുണ്ടാവുക. ജനുവരി 18ന് ടെന്‍ഡര്‍ തുറക്കുമെന്നും നിര്‍മാണമാരംഭിച്ച് 16 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും എം.എല്‍.എ പറഞ്ഞു.