ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വരുന്നവർക്ക് ചായ സൽക്കാരം ഒരുക്കി ജീവനക്കാരും ജനപ്രതിനിധികളും

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ വരുന്നവരാരും ഇനി വിഷമിക്കേണ്ട. അവിടെ വരുന്നവർക്ക് ചായയും കാപ്പിയും, ഇത് വേണ്ടാത്തവർക്ക് ചൂട് വെള്ളവും തന്നുത്ത വെള്ളവും, ഒപ്പം ബിസ്ക്കറ്റ്, കേയ്ക്ക്, ഉണ്ണിയപ്പം ഇവയിൽ ഏതെങ്കിലും ഒന്നും ഉണ്ടാവും. ഗ്രാമപഞ്ചായത്ത് ഓഫീസിൽ വിവിധ ആവിശ്യങ്ങൾക്കായി വരുന്നവർക്ക് ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരുമാണ് ചായ സത്കാരം ഒരുക്കുന്നത്.
ഇതിനുള്ള ചിലവിന് പഞ്ചായത്ത് ഫണ്ട് ഒന്നും ഇല്ല. പകരം ജനപ്രതിനിധികളും, ജീവനക്കാരും സ്വന്തം കൈയിൽ നിന്നാണ് തുക കണ്ടെത്തുന്നത്. ഡിസംബർ ഒന്ന് മുതലാണ് പഞ്ചായത്ത് ഓഫീസിൽ ചായ സത്കാരം തുടങ്ങിയത്. ഇതെ കുറച്ചിഞ്ഞ തിരുവങ്ങൂരിലെ കേരള ഫീഡ്സ് കമ്പനി ചായയും കാപ്പിയും ഉണ്ടാക്കുന്ന മെഷീൻ സ്പോൻസർ ചെയ്തു. കമ്പനിയുടെ തിരുവങ്ങൂരിലെ അസി. പ്രൊഡക്ഷൻ മാനേജർ സുജിത്ത്, യൂനിറ്റ് ഹെഡ് ബിജു ആനന്ദ് എന്നിവരിൽ നിന്ന് ചായ നിർമ്മാണ മെഷീൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ടും, സെക്രട്ടറി ജയരാജും ഏറ്റുവാങ്ങി.
പഞ്ചായത്ത് ഫ്രണ്ട് ഓഫീസിൽ ടി. വി, പത്രങ്ങൾ, മാസികകൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. മനോഹരമായ ഒരു ഉദ്യാനവും ഈ ഓഫീസ് മുറ്റത്ത് ഉണ്ട്. 15 ലക്ഷം രൂപ ചിലവഴിച്ചാണ് ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചത്.
