കംഫർട്ട് സ്റ്റേഷൻ അടച്ച് പൂട്ടിയതിനെതിരെ കൊയിലാണ്ടിയിൽ യു.ഡി.എഫ്. ധർണ്ണ
കൊയിലാണ്ടി: മാസങ്ങളായി അടച്ചു പൂട്ടിയ നഗരസഭയുടെ പുതിയ ബസ്സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷൻ തുറന്ന് പ്രവർത്തിക്കാതെ പൊതു ജനത്തെ ദുരിതത്തിലാക്കുന്ന നഗരസഭാധികൃതരുടെ നടപടിക്കെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം നടത്തി.
നാല് മാസം പിന്നിട്ടിട്ടും ശൗചാലയം തുറക്കാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗൺസിലറായ സിബിൻ കണ്ടത്തനാരി കഴിഞ്ഞ ദിവസം നടന്ന നഗരസഭാ യോഗത്തിൽ സബ്മിഷനിലുടെ വിഷയം ഉന്നയിക്കുകയായിരുന്നു. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച യു.ഡി.എഫ് നേതാക്കളായ യു.രാജീവൻ, വി.പി.ഇബ്രാഹിം കുട്ടി, അഡ്വ.കെ.വിജയൻ എന്നിവർ പ്രശ്നത്തിന്റെ ഗൗരവം ചെയർമാനെ ധരിപ്പിച്ചെങ്കിലും അംഗങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ധിക്കാരപരമായ പ്രതികരണമാണ് നഗരസഭാധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് നേതാക്കൾ പറഞ്ഞു.
അധികൃതരുടെ ഈ നിലപാടിൽ പ്രതിഷേധിച്ച് നടന്ന സായാഹ്ന ധർണ്ണ യു.രാജീവൻ ഉദ്ഘാടനം ചെയ്തു. കംഫർട്ട് സ്റ്റേഷൻ പണി പൂർത്തീകരിച്ച് ഉടൻ പൊതു ജനത്തിന് തുറന്ന് കൊടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. വി. പി. ഇബ്രാഹിം കുട്ടി അധ്യക്ഷനായി. വി. വി. സുധാകരൻ, രാജേഷ് കീഴരിയൂർ, അഡ്വ: സതീഷ് കുമാർ, നടേരി ഭാസ്കരൻ, ശ്രീജാ റാണി, സിബിൻ കണ്ടത്തനാരി, കെ. ടി. സുമ എന്നിവർ സംസാരിച്ചു.