ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്
കോഴിക്കോട്: ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പ്. ഉച്ചത്തിലുള്ള ഹോണ്‍ മുഴക്കി റോഡിലൂടെ ചീറിപ്പായുന്നവര്‍ സൂക്ഷിച്ചോ പണി കിട്ടും. 24 മണിക്കൂറും നിങ്ങള്‍ നിരീക്ഷണത്തിലാണ്. അതിശബ്ദമുള്ള ഹോണുകള്‍ പിടികൂടാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡെസിബലുമായി മോട്ടോര്‍വാഹന വകുപ്പിൻ്റെ സ്പെഷ്യല്‍ സ്ക്വാഡുകള്‍ നിരത്തിലിറങ്ങി തുടങ്ങി. ഇതിൻ്റെ ഭാഗമായി ഫറോക്ക് സബ്ബ് ആര്‍.ടി ഓഫീസിൻ്റെ പരിധിയിലുള്ള ഫറോക്ക്, രാമനാട്ടുകര,കടലുണ്ടി, ചാലിയം, കരുവന്‍തിരുത്തി തുടങ്ങി മേഖലകളില്‍ വാഹന പരിശോധന നടത്തി. ഹോണ്‍ മുഴക്കി ചീറിപ്പായുന്ന വാഹനങ്ങളിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.
ഇന്നലെ രാവിലെ 7മണിക്ക് തുടങ്ങിയ പരിശോധന വൈകീട്ട് 3 വരെ തുടര്‍ന്നു . ഇന്നും പരിശോധന തുടരുമെന്ന് അധികൃതര്‍ പറഞ്ഞു . വാഹന പരിശോധനയെ തുടര്‍ന്ന് പല സ്വകാര്യ ബസുകളുടെയും എയര്‍ ഹോണുകള്‍ അഴിച്ചുമാറ്റി. വാഹനങ്ങളിലെ നിര്‍മ്മിത ഹോണുകള്‍ മാറ്റി പലരും ഉയര്‍ന്ന ശബ്ദമുണ്ടാക്കുന്നവ പിടിപ്പിക്കാറുണ്ട്. ഇതു വ്യാപകമാകുന്നതായി വകുപ്പിനും കമ്മിഷണര്‍ക്കും മന്ത്രിക്കുമെല്ലാം ഒട്ടേറേ പരാതികളാണു ലഭിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഓപ്പറേഷന്‍ ഡെസിബെല്‍ തുടങ്ങുന്നത്.
മുഴക്കിയില്ലെങ്കിലും സംശയം തോന്നുന്ന വാഹനങ്ങളുടെ ഹോണുകള്‍ പരിശോധിച്ചു .ബസ് സ്റ്റാന്‍ഡ്,പാര്‍ക്കിങ്ങിനു കാര്യമായ ഇടമുള്ള റോഡുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. നാഷണല്‍ പെര്‍മിറ്റ് വാഹനങ്ങളിലാണ് ഹോണുകള്‍ വ്യാപകമായി മാറ്റിവെക്കുന്നതെന്നാണു വിലയിരുത്തല്‍. അതിശബ്ദമുള്ളവ കണ്ടെത്തിയാല്‍ രണ്ടായിരം രൂപയാണു പിഴ.ഇരു ചക്ര വാഹനങ്ങളില്‍ സൈലന്‍സറുകളില്‍ രൂപമാറ്റം വരുത്തി അമിത ശബ്ദ മുണ്ടാക്കിയ ഇരുചക്ര വാഹനങ്ങളും പിടിച്ചെടുത്തു.ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി ഫറോക്ക് ജോയിന്റ് ആര്‍.ടി.ഒ സജീവ് ബക്കര്‍,എം.വി.ഐ കെ.കെ അനൂപ്,എ.എം.വി.ഐ .ഡി ശരത്,ജിജി അലോഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കി.