80 ലക്ഷം ലോട്ടറിയടിച്ച സജീവിൻ്റെ മരണം കൊലപാതകം
80 ലക്ഷം ലോട്ടറിയടിച്ച സജീവിൻ്റെ മരണം കൊലപാതകം. തിരുവനന്തപുരം പാങ്ങോട് ടൈൽസ് തൊഴിലാളിയായ സജീവ് (35) മരണപ്പെട്ടത് മദ്യസൽക്കാരത്തിനിടെ ഉണ്ടായ തർക്കത്തിനൊടുവിൽ സുഹൃത്ത് സന്തോഷ് (45) മൺതിട്ടയിൽ നിന്ന് റബർ തോട്ടത്തിലേക്ക് തള്ളിയിട്ടാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴുത്തിനേറ്റ ക്ഷതമാണ് മരണ കാരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കഴിഞ്ഞ മാസമാണ് സജീവിന് 80 ലക്ഷം രൂപയുടെ കേരള സംസ്ഥാന ഭാഗ്യക്കുറിയടിച്ചത്. നികുതി കഴിച്ച് പണം അക്കൗണ്ടിലെത്തിയതിനു പിന്നാലെ സുഹൃത്തുക്കൾക്കായി ഇക്കഴിഞ്ഞ ഒന്നാം തീയതി പാർട്ടി സംഘടിപ്പിച്ചു. സുഹൃത്ത് രാജേന്ദ്രൻ പിള്ളയുടെ പാങ്ങോട് ചന്തക്കുന്നിലെ വാടക വീട്ടിലായിരുന്നു അർദ്ധരാത്രി കഴിഞ്ഞുള്ള മദ്യസൽക്കാരം. 4 സുഹൃത്തുക്കളായിരുന്നു മദ്യ സൽക്കാരത്തിൽ പങ്കെടുത്തത്.
ഇതിനിടയിൽ സുഹൃത്തായ മായാവി സന്തോഷ് എന്നയാളും സജീവുമായി വാക്ക് തർക്കമുണ്ടാവുകയും പിന്നാലെയുണ്ടായ ഉന്തിനും തള്ളിനുമിടെ സന്തോഷ് സജീവിനെ വീട്ടുമുറ്റത്തു നിന്ന് ഒരു മീറ്റർ താഴ്ചയിലുള്ള റബർ തോട്ടത്തിലേക്കു തള്ളിയിടുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടർന്ന് കസ്റ്റഡിയിലെടുത്ത സന്തോഷിൻ്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.