യാത്രക്കാരെ ഇറക്കുന്ന ബസ്സിൻ്റെ ഇടതുവശത്തുകൂടി ഓവർടേക്ക്.. കൊയിലാണ്ടിയിൽ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

യാത്രക്കാരെ ഇറക്കുന്ന ബസ്സിൻ്റെ ഇടതുവശത്തുകൂടി ഓവർടേക്ക്.. കൊയിലാണ്ടിയിൽ സ്ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. ദൃശ്യം സോഷ്യൽ മീഡിയായിൽ വൈറൽ.. ബസ്സിനെതിരെ നടപടി വേണമെന്ന് നാട്ടുകാർ. കൊയിലാണ്ടിയിൽ ഇന്നലെ നടന്ന സംഭവമാണ് ജനത്തെ ഞെട്ടിച്ചിരിക്കുന്നത്. വാഹന പരിശോധനയും ട്രാഫിക് നിയമങ്ങളും കർശനമായി നടപ്പിലാക്കുന്നതിൻ്റെ ഇടയിലാണ് ബസ്സുകളുടെ മരണപ്പാച്ചിൽ ഉണ്ടായത്.
കൊയിലാണ്ടി ശോഭിക വെഡിംഗ് സെൻ്ററിന് സമീപം ആളുകളെ ഇറക്കാൻ നിർത്തിയ ഹെവിൻ എന്ന ബസ്സിൽ നിന്ന് ഒരു സ്ത്രീ യാത്രക്കാരി ഡോർ തുറന്ന് പുറത്തിറങ്ങിയ ഉടനെയാണ് ഇടതുവശത്തുകൂടി അമിത വേഗതയിൽ “ചിന്നൂസ് ബസ്സ് ” യാത്രക്കാരിക്ക് നേരെ ചീറിപാഞ്ഞ് വന്നത്. മരണത്തെ മുന്നിൽ കണ്ട നമിഷങ്ങളാണ് ദൃശ്യത്തിൽ നിന്ന് വ്യക്തം. യാത്രക്കാരി പിറകിലേക്ക് മാറിയത്കാരണമാണ് വൻ ദുരന്തം ഒഴിവായത്. 11ന് വ്യാഴാഴ്ച രാവിലെ 8.54 നാണ് സംഭവം നടന്നതെന്ന് സിസിടിവിയിൽ കാണുന്നുണ്ട്.

എന്നിട്ടും ബസ്സ് നിർത്തി നോക്കാനുള്ള സാമാന്യ മര്യാദ കാണിക്കാൻ പോലും ഡ്രൈവർ തയ്യാറായിട്ടില്ല. കൊയിലാണ്ടി ബസ്സ് സ്റ്റാൻ്റ് പിടിക്കാനുള്ള മത്സര ഓട്ടത്തിനിടെയാണ് സംഭവം നടന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആളെ ഇറക്കിയ ബസ്സും ട്രാഫിക് നിയമം ലംഘിച്ച് റോഡിന് മുകളിൽ തന്നെ സൈഡ് കൊടുക്കാതെ നിർത്തിയതും ഗുരുതരമായ തെറ്റാണ്.

അമിത വേഗതയിൽ വന്ന ബസ്സിൻ്റെ ഡ്രൈവർക്കുനേരെ സെക്യൂരിറ്റി ജീവനക്കാരൻ മുന്നോട്ട് നീങ്ങി ചീത്തവിളിക്കുന്നുണ്ടായിരുന്നു. സംഭവം സിസി ടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. ട്രാഫിക് നിയമം ലംഘിച്ച് യാത്ര നടത്തിയ രണ്ട് ബസ്സും കസ്റ്റഡിയിലെടുത്ത് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

