KOYILANDY DIARY

The Perfect News Portal

കവളപ്പാറയിൽ വൃദ്ധസഹോദരിമാരുടെ കൊലപാതകം; തെളിവെടുപ്പ് ആരംഭിച്ചു

പാലക്കാട്: കവളപ്പാറ നീലാമലക്കുന്നിൽ വൃദ്ധസഹോദരിമാർ പൊള്ളലേറ്റ്‌ മരിച്ച സംഭവത്തിൽ പ്രതിയുമായി സ്ഥലത്തെത്തി പൊലീസ് തെളിവെടുപ്പ് ആരംഭിച്ചു. തൃത്താല ഞാങ്ങാട്ടിരി മാട്ടായ കോതയത്ത് വീട്ടിൽ മണികണ്ഠനെ (48)യായിരുന്നു പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നത്. ഷൊർണ്ണൂർ സി. ഐ-യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെയും നിയോഗിച്ചിട്ടുണ്ട്.

കവർച്ചാശ്രമത്തിനിടെയാണ് സഹോദരിമാരെ പാചകവാതക സിലിണ്ടർ തുറന്നുവിട്ട് കത്തിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തിയിരുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് മണികണ്ഠൻ പത്മിനിയുടെ വീട്ടിലെത്തി. പെയിൻറിങ് ജോലിക്ക് എത്തിയ മണികണ്ഠൻ പത്മിനിയുമായി പരിചയം പുതുക്കി. അകത്ത് കയറിയ പ്രതി പത്മിനിയുമായി സംസാരം തുടങ്ങി, ഇതിനിടയിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. ഇതുകണ്ട് പത്മിനി ബഹളംവച്ചു. മൽപിടിത്തത്തിൽ പത്മിനിയെ മർദിച്ച്‌ മുറിവേൽപ്പിച്ചു.

സമീപത്തെ വീട്ടിലായിരുന്ന തങ്കം ബഹളംകേട്ട്‌ ഓടിയെത്തി. സഹോദരിമാർ ചെറുക്കുന്നതിനിടെ മണികണ്ഠൻ ഇവരെ ദേഹോപദ്രവം ഏൽപ്പിച്ച് അടുക്കളയിലിരുന്ന ഗ്യാസ് സിലിണ്ടറുകളുടെ പൈപ്പ് ഊരി തീ കൊളുത്തി. ശരീരത്തിലുണ്ടായ മുറിവുകളും പൊള്ളലേറ്റതുമാണ് സഹോദരിമാരുടെ മരണകാരണമെന്ന് പാലക്കാട് എസ്‌പി ആർ ആനന്ദ് പറഞ്ഞു. മണികണ്‌ഠൻറെ തലയിലും ദേഹത്തും മുറിവുണ്ട്‌. മോഷണത്തിന്‌ ഉറപ്പിച്ചാണ്‌ ഇയാൾ എത്തിയത്‌. സ്വർണാഭരണങ്ങൾ ഇയാളുടെ സ്വകാര്യ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.
 

Advertisements