ഗവ. മെഡിക്കൽ കോളേജിൽ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമന്ദിരത്തിന് തറക്കല്ലിട്ടു
കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃ-ശിശു സംരക്ഷണകേന്ദ്രത്തിൽ രോഗികളുടെ കൂട്ടിരിപ്പുകാർക്കുള്ള വിശ്രമമന്ദിരത്തിന് എളമരം കരീം എം പി തറക്കല്ലിട്ടു. എംപിയുടെ ലാഡ്‌സ് ഫണ്ടിൽനിന്ന് 2.25 കോടി രൂപ ചെലവഴിച്ചാണ് 4640 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിടം നിർമ്മിക്കുന്നത്.
20 കട്ടിലും ലോക്കർ സംവിധാനവുമുള്ള ഒന്നാംനില പ്രസവവാർഡുമായി ബന്ധപ്പെട്ട സ്ത്രീ കൂട്ടിരിപ്പുകാർക്കാണ്. താഴത്തെ നിലയിൽ ആശുപത്രി മുറ്റത്ത് കാത്തുനിൽക്കുന്നവർക്ക് വിശ്രമിക്കാൻ ശുചിമുറി സൗകര്യത്തോടുകൂടിയ ഇരിപ്പിട സംവിധാനവുമാണ് ഒരുക്കുക. ആശുപത്രിക്ക് ആധുനിക രീതിയിലുള്ള കവാടവും നിർമിക്കുന്നുണ്ട്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. അസി. കലക്ടർ പ്രീതിക് ജെയിൻ, വൈസ് പ്രിൻസിപ്പൽ അരുൺകുമാർ, ആരോഗ്യ സർവകലാശാലാ സെനറ്റ് അംഗം ഹംസ കണ്ണാട്ടിൽ, കെ കെ അബ്ദുള്ള, ടി എം ജോസഫ്, ഹരിദാസൻ, സി എച്ച് ഹമീദ്, സുനിൽ സിങ്, വി ഗോപാലൻ, അസി. എക്സിക്യൂട്ടീവ് എൻജിനിയർ ശ്രീജിത് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. എൻ അശോകൻ സ്വാഗതവും ഐഎംസിഎച്ച് സൂപ്രണ്ട് വി അരുൺപ്രീത് നന്ദിയും പറഞ്ഞു.