KOYILANDY DIARY

The Perfect News Portal

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈൻ വഴി രജിസ്റ്റ‍ർ ചെയ്യാം: ഹൈക്കോടതി

സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം ഓൺലൈൻ വഴി രജിസ്റ്റ‍ർ ചെയ്യാം: ഹൈക്കോടതി. ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്യാൻ ഇടക്കാല ഉത്തരവിൽ നൽകിയ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

ഓൺലൈനായി സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കി 2021 സെപ്റ്റംബർ ഒമ്പതിന് പുറപ്പെടുവിച്ച ഉത്തരവ് അന്തിമമാക്കിയാണ് ഹൈക്കോടതി ഉത്തരവ്. 2000 ൽ നിലവിൽ വന്ന ഇൻഫർമേഷൻ ടെക്‌നോളജി നിയമം കണക്കിലെടുത്തു കൊണ്ടായിരിക്കണം സ്‌പെഷ്യൽ മാരേജ് ആക്ടിനെ സമീപിക്കേണ്ടതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു. ഐ.ടി നിയമത്തിലെ വകുപ്പ് ആറ് ഇലക്‌ട്രോണിക് രേഖകൾ ഉപയോഗിക്കുന്നത് അംഗീകരിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

ഓൺലൈൻ വിവാഹം രജിസ്റ്റർ ചെയ്ത് നൽകണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിനിയായ ധന്യ മാർട്ടിൻ നൽകിയ ഹർജിയിൽ ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ പ്രശ്നമില്ലെന്ന് 2021 ൽ ജസ്റ്റിസ് പി. ബി. സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ സമാന ഹർജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനെത്തുടർന്നാണ് ഈ ഹ‍‍ർജി ഡിവിഷൻ ബെഞ്ചിൻ്റെ പരിഗണനക്ക് വിട്ടത്. ഹർജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് ഇടക്കാല നിർദേശം നൽകുകയായിരുന്നു. ഈ ഉത്തരവാണ് അന്തിമമാക്കിയത്.

Advertisements

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാൻ വധൂവരന്മാർ മാരേജ് ഓഫീസർ മുമ്പാകെ ഹാജരാകണമെന്നായിരുന്നു വ്യവസ്ഥ. കൊവിഡ് വ്യാപകമായതോടെ ഇതിൽ ഇളവു തേടി ഒട്ടേറെ ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് 2021-ൽ ഈ വ്യവസ്ഥയിൽ ഇളവു നൽകി ഓൺലൈൻ വഴി വിവാഹം നടത്താൻ അനുമതി നൽകിയത്. ഓൺലൈൻ വഴിയുള്ള വിവാഹത്തിൻ്റെ സാക്ഷികൾ മാരേജ് ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം. ഓൺലൈനിൽ ഹാജരാകുന്ന വധൂവരന്മാരെ സാക്ഷികൾ തിരിച്ചറിയണം. വധൂവരന്മാരെ തിരിച്ചറിയാൻ പാസ്പോർട്ടിൻ്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് ഓഫീസർക്ക് നൽകണം. പവർ ഓഫ് അറ്റോർണിയുള്ളവർ ഇവർക്കു വേണ്ടി ഒപ്പു വെക്കണം. വിവാഹ തീയതിയും സമയവും മാരേജ് ഓഫീസർ തീരുമാനിച്ച് നേരത്തേ അറിയിക്കണം. ഏത്‌ ഓൺലൈൻ പ്ളാറ്റ്ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാവുന്നതാണ്. വിവാഹം നടത്തിക്കഴിഞ്ഞാൽ സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം എന്നിവയാണ് ഓൺലൈൻ വിവാഹ രജിസ്ട്രേഷന് കോടതി മുന്നോട്ട് വെക്കുന്ന നിബന്ധനകൾ.