KOYILANDY DIARY.COM

The Perfect News Portal

കരിപ്പൂരിൽ 1.8 കോടി രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ 1.8 കോടി രൂപയുടെ സ്വർണ്ണം പിടികൂടി. കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ  ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്‌ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌  ഇന്റലിജൻസ്  ഉദ്യോഗസ്ഥർ പിടികൂടി. ജിദ്ദയിൽനിന്നും എത്തിയ മലപ്പുറം ജില്ലക്കാരായ മൂന്നു യാത്രക്കാരിൽനിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.

എയർ ഇന്ത്യ എക്‌സ്പ്രസ്‌ വിമാനത്തിൽ വന്ന പുൽപറ്റ സ്വദേശി പൂതനാരി ഫവാസി(30)ൽ നിന്നും 1163 ഗ്രാം തൂക്കം  വരുന്ന സ്വർണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തി. നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ്‌ ജാസി(28)മിൽ നിന്നും 1057 ഗ്രാം തൂക്കം  വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ വന്ന തൃപ്പനച്ചി സ്വദേശിയായ പാര സലീ(34)മിൽ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളുമാണ്  കസ്റ്റംസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. മിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർനടപടികളും സ്വീകരിക്കും.

കള്ളക്കടത്തുസംഘം  സലീമിനും ഫവാസിനും ടിക്കറ്റിനു പുറമെ എൺപതിനായിരം രൂപയും ജാസിമിന്  1. 2 ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്‌തിരുന്നതെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അസിസ്റ്റന്റ് കമ്മിഷണർ  കെ എം സൈഫുദീൻ, സൂപ്രണ്ടുമാരായ ബഷീർ അഹമ്മദ്, ബാബു നാരായണൻ, മനോജ്‌ എം, മുരളി പി, ഇൻസ്‌പെക്‌ടർമാരായ അർജുൻ കൃഷ്‌ണ, ദിനേശ് മിർധ, വീരേന്ദ്ര പ്രതാപ് ചൗധരി, ഹെഡ് ഹവിൽദാർമാരായ അലക്‌സ്‌ ടി എ, വിമല പി എന്നിവരാണ് സ്വര്‍ണം പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisements

 

Share news