KOYILANDY DIARY

The Perfect News Portal

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സമർത്ഥമായി പിടികൂടി കൊയിലാണ്ടിയിലെ മുൻ എസ്.ഐ നിപുൺശങ്കർ

ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സമർത്ഥമായി പിടികൂടി കൊയിലാണ്ടിയിലെ മുൻ എസ്.ഐ യും ഇപ്പോൾ സി.ബി.ഐ.യിൽ എസ്.ഐ.യുമായ നിപുൺശങ്കർ. കനേഡിയൻ പൗരനും
കൊടുങ്ങല്ലൂർ സ്വദേശിയുമായ ശ്രീകാന്ത് മേനോനെയാണ് കാനഡയിലെക്ക് കടക്കാൻ ശ്രമിക്കവെ വിമാനം പറന്നുയരാൻ ഏതാനും നിമിഷം മാത്രം ബാക്കി നിൽക്കെ ഡൽഹി വിമാനത്താവളത്തിൽ വെച്ച്  സി.ബി.ഐ സംഘം പിടികൂടിയത്.

കാനഡിയിൽ വെച്ച് ശ്രീകാന്ത് ഭാര്യ ശ്രുതിയെ മർദ്ദിക്കുകയും, ബലമായി രാസവസ്തു കുടിപ്പിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ശ്രുതി മരണത്തെ അതിജീവിച്ച് നാട്ടിലെത്തുകയും എല്ലാ വിവരവും വെച്ച് പരാതി നൽകുകയും ചെയ്തു. പരാതിയെ തുടർന്ന് കേസന്വേഷണത്തിന് പരിമിതിയുള്ളതിനാൽ ഹൈക്കോടതി നിർദേശ പ്രകാരമാണ് സി.ബി.ഐ. കേസെടുത്തത്. സംഭവത്തെ തുടർന്ന് ഇന്ത്യയിലെത്തിയ ശ്രീകാന്ത് മേനോന് ജാമ്യം നിഷേധിച്ചിരുന്നു. കേരളം വിട്ടു പോകാതിരിക്കാൻ സി.ബി.ഐ. ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു.

എന്നാൽ ഡൽഹിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് പരിശോധനകൾ പൂർത്തിയാക്കി ഇയാൾ വിമാനത്തിൽ ഇടം പിടിച്ചു. എന്നാൽ എമിഗ്രേഷൻ വിഭാഗം ഇയാളെ തിരിച്ചറിഞ്ഞ് വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം നിൽക്കെ സി.ബി.ഐ. എസ്.പി രാമദേവനെ അടിയന്തര സന്ദേശം നൽകുകയായിരുന്നു. വിമാനം ടേക്ക് ഓഫ് ചെയ്യാനിരിക്കെ ക്യാപ്റ്റൻ വിമാനത്തിന് യന്ത്രതകരാർ ഉണ്ടെന്ന് യാത്രക്കാരെ അറിയിച്ച് യാത്ര വൈകിപ്പിക്കുകയും സി.ഐ.എസ്.എഫ്. സംഘം നിപുൺ ശങ്കറിൻ്റെ നേതൃത്വത്തിൽ എത്തി ശ്രീകാന്തിനെ പിടികൂടുകയുമായിരുന്നു.

Advertisements

2020 ലാണ് ശ്രുതിയും, ശ്രീകാന്ത് മേനോനും വിവാഹിതരായത്. കാനഡിയിൽ വെച്ച് ലഹരിയിലിരിക്കെ ശ്രീകാന്ത് ശ്രുതിയെ മർദ്ദിക്കുകയും, ഒന്നാം വിവാഹ വാർഷികത്തിൽ കാറപകടമുണ്ടാക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും, മാരകമായ ലഹരി കുത്തിവെക്കുകയും ചെയ്തിരുന്നു. സി.ബി.ഐ യുടെ അന്വേഷണത്തിൽ ശ്രീകാന്ത് തട്ടിയെടുത്ത ശ്രുതിയുടെ 75 പവൻ ആഭരണങ്ങളും കണ്ടെത്തിയിരുന്നു. എന്നാൽ കാനഡയിൽ പൗരത്വമുള്ള വിവരം ശ്രീകാന്ത് മേനോൻ മറച്ച് വെക്കുകയായിരുന്നു. ഇയാളുടെ ജാമ്യാപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും.