KOYILANDY DIARY

The Perfect News Portal

പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു

തൃശ്ശൂർ: പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് (103) അന്തരിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശില്പി കൂടിയാണ്. സംസ്‌കാരം: ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.

മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ ജനിച്ച ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ ഇടപെടലുകള്‍ ആരംഭിച്ചത് പതിനൊന്നാം വയസ്സിലാണ്. പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്. കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്തുതന്നെ അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം എസ്.എഫ്.ഐ.യുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയുറച്ച ഇടതുപക്ഷ സഹയാത്രികനും പുരോഗമനവാദിയുമായിരുന്നു. അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു.

Advertisements

കെ. ദാമോദരനിലൂടെ കമ്മ്യൂണിസ്റ്റ് ആശയഗതികളിലേക്ക് നയിക്കപ്പെട്ട പി ചിത്രന്‍ നമ്പൂതിരിപ്പാട് പിന്നീട് ഇടതു സഹയാത്രികനായി മാറി. തന്റെ നാടായ മൂക്കുതലയില്‍ സ്ഥാപിച്ച വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി ആദ്യ ഇ എം എസ് സര്‍ക്കാരിന് കൈമാറി. പ്രധാനാധ്യാപകന്‍, ഡി.ഇ.ഒ, ഡി.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979ല്‍ ആണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 33 തവണ ഹിമാലയന്‍ യാത്രകള്‍ നടത്തിയിട്ടുള്ള അദ്ദേഹം പുണ്യഹിമാലയം എന്ന പേരില്‍ യാത്രാ വിവരണവും സ്മരണകളിലെ പൂമഖം എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Advertisements