പെൺകുട്ടികൾ എത് വേഷം ധരിക്കുന്നതിനും സിപിഐ(എം) എതിരല്ല: എം വി ഗോവിന്ദൻ
കോതമംഗലം: പെൺകുട്ടികൾ എത് വേഷം ധരിക്കുന്നതിനും സിപിഐ എം എതിരല്ലെന്നും, വാർത്താസമ്മേളനത്തിൽനിന്നും മാധ്യമങ്ങൾ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏത് വേഷം ധരിച്ചാലും നാളെയും എതിർക്കില്ല. പറഞ്ഞ കാര്യങ്ങളെ കൃത്യമായി അവതരിപ്പിച്ചല്ല മാധ്യമങ്ങൾ വാർത്ത നൽകിയത്. പ്രതിപക്ഷ നേതാവിന് അവസരം നൽകാനാണ് ചിലയാളുകൾ ശ്രമിച്ചത്.
ജാഥയെ സംബന്ധിച്ച വാർത്തകൾ എതിരായാലും അനുകൂലമായാലും നല്ലതാണ്. മാധ്യമങ്ങളുടെ കലുഷിത മനസാണ് ആലോചിക്കുന്നത്. ആസൂത്രിതമായി ജാഥയ്‌ക്കെതിരായി പ്രചാരണം നടത്തുകയാണ്. ഇല്ലാത്ത കാര്യങ്ങൾ രൂപപ്പെടുത്താനുള്ള നിലപാടാണ് മാധ്യമങ്ങൾ സ്വീകരിച്ചുകൊണ്ടിരിക്കുന്നത് എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോതമംഗലത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് സിപിഐ എമ്മിനെ പഠിപ്പിക്കാൻ വി ഡി സതീശൻ വളർന്നിട്ടില്ല. നൈനാ സഹ്‌നി എന്ന യുവതിയെ വധിച്ച് തന്തൂരിയടുപ്പിലിട്ട് ചുട്ടുകൊന്ന പാരമ്പര്യമാണ് നിങ്ങളുടേത്. കോൺഗ്രസ് ആപ്പീസിൽ (നിലമ്പൂരിൽ) സ്‌ത്രീയെ ബലാത്സംഗം ചെയ്‌ത് വധിച്ചതും നിങ്ങളാണ്. അതിനാൽ വി ഡി സതീശനിൽ നിന്നും സ്‌ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള പാഠം ഉൾകൊള്ളാൻ മനസ്സില്ല – എം വി ഗോവിന്ദൻ പറഞ്ഞു.